
തിരുവല്ല: ബലക്ഷയത്തെ തുടർന്ന് അപകടഭീഷണിയിലായിരുന്ന തിരുവാറ്റ പാലം പൊളിച്ചശേഷം ആരംഭിച്ച പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ നീളുന്നു. തിരുവല്ല നഗരസഭയിലെ തിരുവാറ്റ ക്ഷേത്രം - പള്ളിവേട്ടയാൽ റോഡിന് കുറുകെ 25, 33 വാർഡുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.
2025 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. ആറുമാസമായിരുന്നു കരാർ കാലാവധി. എന്നാൽ ഒരുവർഷം പിന്നിട്ടിട്ടും നിർമ്മാണം തീർന്നിട്ടില്ല. പാലത്തിന്റെ കോൺക്രീറ്റ് വരെയുള്ള ജോലികളാണ് ഇതുവരെ പൂർത്തിയായത്.
പാലം പണിയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവവും അടുത്തെത്തി. ക്ഷേത്രത്തിന് സമീപം ഗതാഗതത്തിരക്ക് അനുഭവപ്പെടുമ്പോൾ ഈ പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് പാലം നിർമ്മാണത്തിന് തുക അനുവദിച്ചത്. 2023 ജൂണിൽ പാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി എസ്റ്റിമേറ്റെടുത്ത് സാങ്കേതികാനുമതിയും കരാർ നടപടികളും കഴിഞ്ഞപ്പോൾ ഒന്നരവർഷം പിന്നിട്ടു. ഇനിയും വൈകിപ്പിക്കാതെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തോടിന്റെ ബണ്ടിലുടക്കി മുടങ്ങി
തോടിന്റെ ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് തടസങ്ങൾ
ഇതാണ് പാലം നിർമ്മാണം വൈകിപ്പിക്കുന്നത്
ഇരട്ട കലുങ്ക് രീതിയിലാണ് പാലത്തിന്റെ നിർമ്മാണം
കൈവരികൾ, അപ്രോച്ച് റോഡ്, മിനുക്കുപണികൾ ഉൾപ്പടെയുള്ളവയാണ് അവശേഷിക്കുന്നത്
നിലവിലെ 3 മീറ്റർ പാലം പൊളിച്ചതിനാൽ പ്രദേശത്ത് യാത്രാദുരിതം
പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല
ചെലവ്
₹ 68.46 ലക്ഷം
പുതിയ പാലത്തിന്റെ നീളം
11.20 മീറ്റർ
നടപ്പാത വീതി
1.5 മീറ്റർ
(ഒരുവശത്ത്)
ആകെ വീതി
8 മീറ്റർ
ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഈ മാസം തീരും മുമ്പ് പാലം നിർമ്മാണം പൂർത്തിയാക്കും.
പൊതുമരാമത്ത് (ബ്രിഡ്ജസ്) അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |