SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

ലങ്കയിൽ വീണ് ഓസീസ്

Increase Font Size Decrease Font Size Print Page
cricket

ശ്രീലങ്ക 8 വിക്കറ്റിന് ഓസീസിനെ തോൽപ്പിച്ചു

ഓസീസിന്റെ രണ്ടാം തോൽവി

പാത്തും നിസംഗയ്ക്ക് സെഞ്ച്വറി (100*)

പല്ലക്കിലെ : ട്വന്റി-20 ലോകകപ്പിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയ മുൻ ചാമ്പ്യന്മാരായ ഓസീസിന്റെ സൂപ്പർ എട്ട് പ്രവേശനം തുലാസിലായി. നേരത്തേ സിംബാബ്‌വേയോട് തോറ്റിരുന്ന ഓസീസിനെ ഇന്നലെ ശ്രീലങ്ക 8 വിക്കറ്റിനാണ് കീഴടക്കിയത്.

പല്ലക്കിലെയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 181 റൺസിന് ആൾഔട്ടാവുകയായിരുന്നു.മറുപടിക്കിറങ്ങിയ ലങ്ക 12 പന്തുകളും 8 വിക്കറ്റുകളും ബാക്കിനിൽക്കേ വിജയം കണ്ടു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പാത്തും നിസംഗയും (100*) കുശാൽ മെൻഡിസും (51) തകർത്തടിച്ചാണ് വിജയം നേടിയത്. പവൻ രത്നായകെ 28 റൺസുമായി പുറത്താകാതെ നിന്നു.

അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ മിച്ചൽ മാർഷും (54),ട്രാവിസ് ഹെഡും (56) നൽകിയ നല്ല തുടക്കത്തിന് ശേഷം ഒന്നുപതറിയെങ്കിലും ജോഷ് ഇൻഗിലിസ് (27), ഗ്ളെൻ മാക്സ്‌വെൽ (22) എന്നിവരുടെ പരിശ്രമമാണ് ഓസീസിനെ 181ൽ എത്തിച്ചത്. ഓപ്പണിംഗിൽ 8.3 ഓവറിൽ 103 റൺസാണ് ഹെഡും ക്യാപ്ടൻ മിച്ചൽ മാർഷും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ 26 കൂടി നേടുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായത് ഓസീസിന് തിരിച്ചടിയായി. 23 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുകളും പായിച്ച ഹെഡിനെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ കാമറൂൺ ഗ്രീൻ (3),മാർഷ്, ടിം ഡേവിഡ് (6) എന്നിവരെക്കൂടി നഷ്ടമായി. തുടർന്നാണ് ഇൻഗിലിസും (27), ഗ്ളെൻ മാക്സ്‌വെല്ലും ക്രീസിൽ ഒരുമിച്ചത്. 16-ാം ഓവറിൽ മാക്സ്വെല്ലിനെ തകർപ്പൻ ഒരു ക്യാച്ചിലൂടെ നിസംഗ മടക്കിഅയച്ചതോടെ ഓസീസ് വീണ്ടും തകർന്നു.21 റൺസിനിടെ അവസാന അഞ്ചുവിക്കറ്റുകൾ കൂടി ഓസീസിന് നഷ്ടമായി.

ലങ്കയ്ക്ക് വേണ്ടി ദുഷാൻ ഹേമന്ത മൂന്ന് വിക്കറ്റ് വീഴ്ത്തി.മതീഷ് പതിരാനയ്ക്ക് തന്റെ ആദ്യ ഓവറിനിടെ പരിക്കേറ്റ് മടങ്ങേണ്ടിവന്നു. ദുഷ്മന്ത ചമീര രണ്ടുവിക്കറ്റും തീഷ്ണ,വെള്ളലാഗേ,കാമിന്ദു എന്നിവർ ഓരോ വിക്കറ്റും നേടി.

ഓസീസ് സൂപ്പർ എട്ടിലെത്താൻ

സിംബാബ്‌വേ തീരുമാനിക്കണം

മുൻ ചാമ്പ്യന്മാരായ ഓസീസ് ഇക്കുറി സൂപ്പർ എട്ട് റൗണ്ടിൽ കളിക്കുമോ എന്നുള്ള കാര്യം സിംബാബ്‌വേയുടെ കയ്യിലാണ്.ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളിൽ ആറുപോയിന്റുമായി ശ്രീലങ്ക ഒന്നാമതാണ്. രണ്ട് കളികളിൽ നാലുപോയിന്റുള്ള സിംബാബ്‌വേയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് കളികളിൽ ഒന്നുമാത്രം ജയിച്ച ഓസീസ് മൂന്നാമതാണ്. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്കാണ് സൂപ്പർ എട്ട് പ്രവേശനം.

ലങ്കയ്ക്കും ഓസീസിനും ഓരോ കളിയാണ് ബാക്കി. സിംബാബ്‌വേയ്ക്ക് രണ്ട് കളി ബാക്കിയുണ്ട്. ഇന്ന് അവർ അയർലാൻഡിനെയും വ്യാഴാഴ്ച ശ്രീലങ്കയേയും നേരിടും. ഇതിൽ ഏതെങ്കിലും ഒരു കളി ജയിച്ചാൽ തന്നെ അവർക്ക് ആറുപോയിന്റാകും. അ്നെവന്നാൽ ഒമാനെതിരായ അടുത്ത കളി ജയിച്ചാലും ഓസ്ട്രേലിയയ്ക്ക് പുറത്തുപോകേണ്ടിവരും. സിംബാബ്‌വേ രണ്ട് കളികളും തോൽക്കുകയും തങ്ങൾ ഒമാനെ വലിയ മാർജിനിൽ തോൽപ്പിക്കുകകയും ചെയ്താലേ ഓസീസിന് രക്ഷയുള്ളൂ.

തട്ടുപൊളിപ്പൻ നിസംഗ

ഇന്നലെ ലങ്കയുടെ വിജയത്തിന് വഴിയൊരുക്കിയത് പാത്തും നിസംഗയുടെ തകർപ്പൻ ഇന്നിംഗ്സാണ്. മാക്സ്‌വെല്ലിനെ പുറത്താക്കാൻ എടുത്ത തകർപ്പൻ ഡൈവിംഗ് ക്യാച്ചോട‌െതന്നെ നിസംഗ ലങ്കൻ കാണികളുടെ കയ്യടി നേടിയിരുന്നു. ബാറ്റുമായി ചേസിംഗിനിറങ്ങിയപ്പോൾ സഹഓപ്പണർ കുശാൽ പെരേരയെ(1) രണ്ടാം ഓവറിൽത്തന്നെ നഷ്ടമായെങ്കിലും നിസംഗ പതറിയില്ല. തുടക്കം മുതൽ കളി ജയിക്കുന്നതുവരെ ക്രീസിൽ നിന്ന് നയിച്ചു. 52 പന്തുകളിൽ പന്തുഫോറും അഞ്ച് സിക്സുമടക്കമാണ് ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായത്.

കുശാൽ മെൻഡിസിനൊപ്പമുള്ള 97 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വഴിത്തിരിവായത്. അവസാനഘട്ടത്തിൽ കൂറ്റൻ ഷോട്ടുകളിലൂടെ വേഗം വിജയത്തിലെത്തിച്ചതും നിസംഗയാണ്. നിസംഗയുടെ അന്താരാഷ്ട്ര ട്വന്റി-20 കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY