SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി: നഗരത്തെ സ്പോഞ്ച് സിറ്റിയാക്കും..!

Increase Font Size Decrease Font Size Print Page
photo

  • പഠന റിപ്പോർട്ടുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് മുക്തമാക്കി, വെള്ളം സംഭരിക്കാനുതകും വിധം സ്‌പോഞ്ച് സിറ്റിയാക്കാനുള്ള പദ്ധതി നിർദ്ദേശങ്ങളും പഠനറിപ്പോർട്ടുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴവെള്ളം മണ്ണ് ആഗിരണം ചെയ്യാനാകും വിധം നഗരത്തിന്റെ ഡിസൈൻ മാറ്റാനാകുന്ന വിധമുള്ള ക്രമീകരണമാണ് ലക്ഷ്യം.
കാർഷിക സർവകലാശാല മുൻ പ്രൊഫസറും ഡോ.എം.എസ്.സ്വാമിനാഥന്റെ ശിഷ്യനുമായ ഡോ.കെ.ജി.പത്മകുമാർ ഒമ്പത് മാസമെടുത്ത് തയ്യാറാക്കിയതാണ് റിപ്പോർട്ട്. താണിക്കുടം പുഴ മുതൽ ചേറ്റുവ അഴിമുഖം വരെയുള്ള ജലത്തിന്റെ ഒഴുക്ക് പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പദ്ധതി പൂർത്തീകരിക്കാൻ 150 മുതൽ 200 കോടി വരെ ചെലവ് വരും. റിപ്പോർട്ട് കളക്ടർക്കും സംസ്ഥാന സർക്കാരിനും കൈമാറി. സംസ്ഥാനത്തിന്റെ തീരുമാനം വരുന്ന മുറയ്ക്ക് കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതുൾപ്പെടെ ആലോചിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ബി.ജെ.പി നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, രഘുനാഥ് സി.മേനോൻ, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പിൽ തുടങ്ങിയവരും പങ്കെടുത്തു.

നഗരത്തിലെത്തുമ്പോൾ മലിനം

തെളിനീരായി ഒഴുകുന്ന പുഴ നഗരത്തിലെത്തുമ്പോൾ മലിനമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. നഗരത്തിലെ മാലിന്യവുമായി ചെന്നെത്തുന്നത് കോൾപ്പാടത്തേക്കാണ്. നഗരത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ബഹുഭൂരിപക്ഷവും സംഭരിക്കുന്നത് കോൾനിലങ്ങളാണ്. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ല. മഴക്കാലപൂർവ ശുചീകരണവും കൃത്യമല്ല. റോഡുകളുടെ പാലങ്ങൾക്കടിയിൽ കേബിളും പൈപ്പും തടസമുണ്ടാക്കുന്നു. റെയിൽവേ ട്രാക്കിനടിയിലും നീരൊഴുക്ക് തടസപ്പെടുന്നു.

നിർദ്ദേശങ്ങൾ ഇവ

ഗ്രേ സിറ്റിയിൽ നിന്ന് ഹരിത നഗരം ആകണം.
മഴവെള്ള സംഭരണികൾ നിർമ്മിക്കുന്നവർക്ക് ടാക്‌സ് ഇളവ്
താണിക്കുടം പുഴയുടെ ഒഴുക്ക് സുഗമമാക്കണം
പുഴയ്ക്കൽ ഭാഗത്തുള്ള തടസം ഒഴിവാക്കണം
ചേറ്റുവ അഴിമുഖം മണൽത്തിട്ട നീക്കണം


വേലിയേറ്റ സമയത്ത് പമ്പിംഗ് വഴി ഇടിയൻ ചിറയിൽ നിന്നും ഏനാമാവിൽ നിന്നും വെള്ളം പുറത്തു കളയാൻ റിമോട്ട് സംവിധാനം പദ്ധതിയെ കുറിച്ച് സംസ്ഥാനം മറുപടി പറയണം. ഏഴോളം വകുപ്പ് കൂടിച്ചേർന്നാലേ ഇത് സാദ്ധ്യമാകൂ. രാഷ്ട്രീയമില്ലാതെ മുന്നോട്ടുവരണം. പദ്ധതി തള്ളിയാൽ വ്യക്തിയെന്ന നിലയിൽ സമരം നടത്തും.

സുരേഷ് ഗോപി
കേന്ദ്രമന്ത്രി

പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് റിപ്പോർട്ടിൽ കൂട്ടിച്ചേർക്കലുകൾ നടത്തും


പത്മകുമാർ.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY