SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

അഭിപ്രായങ്ങൾ ക്രോഡീകരിക്കും : പൊതുജനത്തെ കേട്ട് ബഡ്ജറ്റ് വരും..!

Increase Font Size Decrease Font Size Print Page
cor

തൃശൂർ: തീരദേശ ജനതയ്ക്ക് ബൈപാസായി പുല്ലഴി കുറിഞ്ഞാക്കൽ പുഴയ്ക്കൽ റോഡ്, പൊതുഗതാഗത സൗകര്യം മുടക്കാതെ നഗരത്തിൽ പൊതുപരിപാടികൾ, ആധുനിക ട്രാംവേ സംവിധാനം തുടങ്ങി പൊതുജനങ്ങളെ കേൾക്കാനിറങ്ങിയ കോർപ്പറേഷൻ ഭരണാധികാരികൾക്ക് മുന്നിലെത്തിയത് പുതുവികസന നിർദ്ദേശങ്ങൾ. മേയർ ഡോ.നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ.പ്രസാദുമാണ് ബഡ്ജറ്റിനായി ജനാഭിപ്രായം തേടിയത്. നഗരവികസനം ലക്ഷ്യമിട്ടുള്ള ആശയങ്ങളായിരുന്നു കൂടുതലും. 12 ഇനങ്ങളെ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാവുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി, കോർപറേഷൻ ബ്രാൻഡിൽ പ്ലാസ്റ്റിക് യൂണിറ്റ് തുടങ്ങിയ ആശയങ്ങളും ഉയർന്നു. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ അഞ്ച് മണിക്കൂറോളം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചർച്ചയിൽ പൊതുജനങ്ങളെ കൂടാതെ വിദഗ്ദ്ധരും റസിഡന്റ്‌സ് അസോ. ഭാരവാഹികളും പങ്കെടുത്തു. ബസ് സമയം, നികുതിയൊടുക്കൽ, ഓൺലൈൻ പേയ്‌മെന്റ്, ട്രാഫിക് അലർട്ട്, കാബ് ബുക്കിംഗ് എന്നിവയ്ക്കായി തൃശൂർ സ്മാർട്ട് സിറ്റി ആപ്പ്, കോർപറേഷൻ കെട്ടിടങ്ങൾ ഉപയോഗിച്ച് ഐ.ടി തൊഴിൽ സാദ്ധ്യതകളുള്ള പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയർ പരിശീലനം എന്നിവയും നവീന ആശയങ്ങളായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.ആർ.സന്തോഷ്, വില്ലി ജിജോ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. സുബി ബാബു, റാഫി ജോസ്, സാജൻ സി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ഇങ്ങനെ വേണം നഗരവികസനം

പരിസ്ഥിതി സംരക്ഷണത്തിനായി ആക്ഷൻ പ്ലാൻ വേണമെന്ന നിർദ്ദേശമുയർന്നു. 56 ഡിവിഷനുകളിലെ ജലാശയങ്ങൾ വൃത്തിയാക്കണമെന്നും അധിനിവേശ സസ്യങ്ങളെ പിഴുതെറിയണമെന്നും നിർദ്ദേശമുണ്ടായി. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സ്ഥിരം മെയിന്റനൻസ് യൂണിറ്റ്, കോർപറേഷൻ ഭൂമിയുടെ കൈയേറ്റം ഒഴിപ്പിക്കൽ, തെരുവുനായ്ശല്യം ഒഴിവാക്കാൻ ഷെൽറ്റർ വേണമെന്നും പലരും ആവശ്യപ്പെട്ടു. റോഡിലെ പശുക്കളുടെ സഞ്ചാരം അപകടം ഉണ്ടാക്കുന്നുവെന്ന പരാതിയും ഉയർന്നു.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

1. ഗിഗ് തൊഴിലാളികൾക്ക് കുടിവെള്ളം, ശുചിമുറി, ചാർജിംഗ് പോയിന്റ്, പാർക്കിംഗ് സൗകര്യം എന്നിവയുള്ള വിശ്രമകേന്ദ്രം.
2. മണ്ണുത്തി അമല ബൈപാസ് പൂർത്തീകരിക്കുക, കൊച്ചി മോഡലിൽ തൃശൂരിൽ വാട്ടർ മെട്രോ.
3. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിത നടപ്പാത.
4. ശക്തൻ നഗറിൽ ജോൺ പോൾ രണ്ടാമൻ പ്രതിമ, ഷൊർണൂർ റോഡിൽ സ്വാമി വിവേകാനന്ദൻ പ്രതിമ, മണികണ്ഠനാൽ തറയിൽ ഗാന്ധിപ്രതിമ.
5. എം.ജി റോഡ് വികസനം, പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ, കിഴക്കെക്കോട്ട ജംഗ്ഷൻ വികസനം, ദിവാൻജി പാലം പുനർനിർമ്മാണം


വരുമാനത്തിനും നിർദ്ദേശം

ജില്ലാ ആശുപത്രി മാതൃകയിൽ സ്വരാജ് റൗണ്ടിലും പാർക്കിംഗിന് ഫീസ്

രാവിലെ വാഹനമിട്ടാൽ വൈകിട്ടേ എടുക്കുന്നുള്ളൂ. ഫീസ് ഏർപ്പെടുത്തിയാൽ നിയന്ത്രിക്കാം.

സബ് വേകൾ ഉപയോഗപ്പെടുത്താൻ എം.ഒ റോഡിന് മദ്ധ്യേ ബാരിക്കേഡ്

ബാരിക്കേഡിലെ പരസ്യം വഴിയും വരുമാനം

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY