SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നു.... പപ്പട വ്യവസായം ' പൊടിയുന്നു '

Increase Font Size Decrease Font Size Print Page
papdm

കോട്ടയം : വെട്ടിത്തിളയ്ക്കുന്ന എണ്ണയിൽ പൊള്ളി നിവർന്ന്, സദ്യവട്ടങ്ങളിൽ വെട്ടിത്തിളങ്ങിയിരുന്ന പപ്പടങ്ങൾക്ക് കണ്ടകശനി. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ വീണ്ടും പപ്പട വ്യവസായം 'പൊടിയുകയാണ്'. വില കൂട്ടാതെ എണ്ണം കുറച്ച് പപ്പടം വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് പരമ്പരാഗത തൊഴിലാളികൾ. മുൻകാലങ്ങളിൽ 20 രൂപയുടെ കെട്ടിൽ 20 പപ്പടങ്ങളുണ്ടായിരുന്നത് 14 ആയി കുറഞ്ഞു. ഊണായാലും ബിരിയാണിയായലും കോട്ടയംകാർക്ക് പപ്പടം മസ്റ്റാണ്. ജില്ലയിൽ നൂറിലേറെ പപ്പട നിർമ്മാണ യൂണിറ്റുകളുണ്ട്. തമിഴ്‌നാടൻ പപ്പടം വിപണിയിലുണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ ഉണ്ടാക്കുന്ന പപ്പടത്തിനാണ് രുചിക്കൂടുതലും ആവശ്യക്കാരേറെയും. ഒരു ദിവസം അഞ്ചു കലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടമുണ്ടാക്കുന്നവർ മാത്രമേ ഇപ്പോൾ പരമ്പരാഗത രീതിയെ ആശ്രയിക്കുന്നുള്ളൂ. പപ്പടക്കാരം, ഉഴുന്ന് എന്നിവയുടെ വിലക്കയറ്റമാണ് വെല്ലുവിളി. ഇതിന് പുറമെ കൂലിയും വൈദ്യുതി ചാർജ് അടക്കമുള്ള മറ്റ് ചെലവുകളിൽ വന്ന വർദ്ധനവും മേഖലയെ പന്നോട്ടടിക്കുകയാണെന്ന് സംരഭകർ പറയുന്നു.

വ്യാജന്മാരും വിപണിയിൽ

ഉഴുന്നു മാവും പപ്പടക്കാരവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും, അരിപ്പൊടയോ കപ്പപ്പൊടയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. ഉഴുന്നു വിലയുടെ അടിസ്ഥാനത്തിൽ പപ്പട വിലയിലും ഏറ്റക്കുറച്ചിലുകൾ വരും. അവസരം മുതലാക്കി വ്യാജ പപ്പടം വിപണിയിലെത്തിക്കുന്നവരുണ്ട്. ഉഴുന്നിന് പകരം മൈദയാണ് അവർ ഉപയോഗിക്കുന്ന പ്രധാന ചേരുവ. മൈദ കിലോയ്ക്ക് 40 രൂപയിൽ താഴെയാണ് വില. എന്നാൽ സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരില്ല. രുചിയുമുണ്ടാവില്ല. ഉത്പാദന ചെലവ് കുറവായതിനാൽ ചെറിയ തുകയ്ക്ക് കൂടുതൽ എണ്ണം കൊടുക്കാനാവും.

 300ലേറെ പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികൾ

20, 50 രൂപ എന്നിങ്ങനെയാണ് പപ്പടക്കെട്ടുകൾക്ക് വില


''പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളെ സർക്കാരും അവഗണിക്കുകയാണ്. ഓണക്കിറ്റ് നൽകുമ്പോൾ പോലും അന്യസംസ്ഥാന പപ്പട ലോബിയെയാണ് സമീപിക്കുന്നത്.

-(വിജയൻ മറിയപ്പള്ളി, പപ്പടനിർമ്മാതാവ്)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY