
തെറ്റായ വിദ്യാഭ്യാസ യോഗ്യതയെന്ന് ആരോപണം
മൂവാറ്റുപുഴ: നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിക്ക് അയോഗ്യത കൽപിക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത ചേർത്തുവെന്നാണ് വോട്ടറായ പുള്ളോർകുടിയിൽ പി.വി. ഷാജി നൽകിയ ഹർജിയിലെ ആരോപണം. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ സെക്ഷൻ 164 പ്രകാരം ചെയർപേഴ്സണെ അയോഗ്യയാക്കണമെന്നാണ് ആവശ്യം.
നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള ഫോറത്തിൽ ജോയ്സ് മേരി നൽകിയ വിദ്യാഭ്യാസ യോഗ്യത സീനിയർ സെക്കൻഡറിയാണ്. അതേസമയം, അനുബന്ധമായ മറ്റൊരു കോളത്തിൽ നൽകിയിരിക്കുന്നത് ബി.ബി.എ (അരുണോദയ യൂണിവേഴ്സിറ്റി) എന്നാണ്. ഈ പ്രസ്താവന വ്യാജമാണെന്ന് ഹർജിയിൽ പറയുന്നു. ആസ്തികളും ബാദ്ധ്യതകളും സംബന്ധിച്ച പ്രസ്താവനയിൽ പൊരുത്തക്കേടുള്ളതായും ആരോപണമുണ്ട്. അതിനാൽ ജോയ്സിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹർജിക്കാരന്റെ വാദം.
ജോയ്സിനെതിരെ സി.പി.എമ്മും
തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ ജോയ്സ് മേരി ആന്റണി നഗരസഭാദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.അനീഷ് എം.മാത്യു. കോടതി നോട്ടീസ് അയച്ചിട്ടും കുറ്റാരോപിത കോടതിയിൽ ഹാജരാകാത്തത് എന്താണ്? ഏതാനും ആഴ്ച മുമ്പ് ഇവർ നടത്തിയ അന്തർ സംസ്ഥാന യാത്ര ദുരൂഹമാണെന്നും അനീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |