SignIn
Kerala Kaumudi Online
Thursday, 19 February 2026 5.03 AM IST

കടൽ കടന്ന സൗഹൃദത്തിൽ തലമുറകളുടെ ഹൃദയസംഗമം

Increase Font Size Decrease Font Size Print Page
5566

ചെങ്ങന്നൂർ: ലോകമെമ്പാടുമുള്ള തൂലികാ സൗഹൃദങ്ങളിലൂടെ നിരവധി ജീവതങ്ങൾക്ക് കൈത്താങ്ങായി മാറിയ ഇൻഡോ അമേരിക്കൻ ക്ലബിൽ അരനൂറ്റാണ്ടിന് ശേഷം ചരിത്രനിമിഷം പിറന്നു. ഇംഗ്ലണ്ടിൽ നിന്ന് റസൽ മാർട്ടിൻ (70),​ മരുമകൻ സ്റ്റീവ് ബട്ലർ മാർട്ടിൻ (42) എന്നിവരാണ് ചെങ്ങന്നൂർ തിട്ടമേൽ വെള്ളാവൂർ വീട്ടിലെത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞത്.

1953ൽ ടി.ജെ.ജോൺ വെള്ളാവൂരാണ് വീട്ടിനോട് ചേർന്ന് ക്ലബ് ആരംഭിച്ചത്. അമേരിക്കയിലെ വ്യക്തികളും സ്ഥാപനങ്ങളും നൽകിയ പിന്തുണയെ മാനിച്ചാണ് ‘ഇൻഡോ-അമേരിക്കൻ ക്ലബ്’ എന്ന പേരിട്ടത്.

ഇതിനിടെ ഇംഗ്ലണ്ടുകാരനായ നികെയ് മാർട്ടിൻ, ജോണുമായി ചേർന്ന് 1975ൽ ലണ്ടൻ കേന്ദ്രമാക്കി ‘ഈസ്റ്റ് ഷീൻ ചെങ്ങന്നൂർ’ ട്രസ്റ്റ് രൂപീകരിച്ചു. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട് ഹാൻഡ് പരിശീലനം, ട്യൂഷൻ, വിദേശ ഭാഷാപഠനം എന്നിവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് ഭവനരഹിതർക്കായി 53 വീടുകൾ നിർമ്മിച്ചു നൽകി. പഠനസഹായം, ചികിത്സാ സഹായം, സ്കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ, സംഗീതപഠനം, സ്പോർട്സ് കിറ്റ്, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

പ്രളയകാലത്ത് 30 ലക്ഷം രൂപയുടെ സഹായം എത്തിച്ചു. കരുണയും ഉത്തരവാദിത്വവും ചേർന്നുള്ള ഇവരുടെ സേവനം അതിരുകൾ താണ്ടിയുള്ള മനുഷ്യബന്ധങ്ങളുടെ നേർ സാക്ഷ്യമാണ്.

മനസ് നിറച്ച് വരവേൽപ്പ്

നികെയ് മാർട്ടിന്റെ മരണശേഷം ട്രസ്റ്റിന്റെ ചുമതല മകൻ റസൽ മാർട്ടിൻ ഏറ്റെടുത്തു. വർഷങ്ങളായി നവമാദ്ധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നെങ്കിലും ജോണിന്റെ മകൻ ജേക്കബ് പുന്നനെയും ഭാര്യ ദീപ ജോസിനെയും നേരിൽ കാണുന്നത് ഇതാദ്യമായിരുന്നു. ഹൃദയം നിറഞ്ഞ വരവേൽപ്പാണ് അവർ ഒരുക്കിയത്. ക്ലബ് നിർമ്മിച്ച വീട്ടിലെത്തിയ നിമിഷം അവർക്ക് ഏറെ ഹൃദയസ്പർശിയായി തോന്നി. കൂടാതെ ഹൈറേഞ്ചിന്റെ മലനിരകൾ, പമ്പാനദിയിലൂടെയുള്ള കുട്ടനാടൻ കാഴ്‌ചകൾ, ക്ഷേത്രോത്സവങ്ങൾ, കേരളീയ വിഭവങ്ങൾ എല്ലാം അവർ ആസ്വദിച്ചു. ഇതോടെ കടൽ കടന്ന സൗഹൃദം ഇന്ന് തലമുറകളെയും ബന്ധിപ്പിച്ചിരിക്കുന്നു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY