6 മാസംകൊണ്ട് ശേഖരിച്ചത് 11,723 കിലോ
കോഴിക്കോട്: മണ്ണിനെ വിഷലിപ്തമാക്കുന്ന ഇ-മാലിന്യം ശേഖരണത്തിൽ മാതൃകാ പ്രവർത്തനം നടത്തിയ ഹരിതകർമ്മ സേന പരമാവധി ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ അവസരമൊരുക്കി.
വീടുകളിലും സ്ഥാപനങ്ങളിലുമായി ആറ് മാസംകൊണ്ട് ശേഖരിച്ചത് 11,723 കിലോ ഇ മാലിന്യമാണ്. 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. മാലിന്യം ശേഖരിച്ചതിന് ഹരിത കർമ്മസേനാംഗങ്ങൾക്ക് ആകെ 2,63,515 രൂപ നൽകി. കോഴിക്കോട് കോർപ്പറേഷനിൽമാത്രം 1,81,957 രൂപയും. പുന:ചംക്രമണം നടത്താവുന്നവ നൽകുന്നവർക്ക് പ്രതിഫലമുണ്ട്. ശുചിത്വം മിഷനും ക്ളീൻ കേരളയും ചേർന്ന് കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത കർമസേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു. ക്ലീൻ കേരള കമ്പനിയിലെത്തിച്ചാണ് ശേഖരിച്ചത് തരംതിരിക്കുക.
ഇ-മാലിന്യം വില ലഭിക്കുന്നവ
ഹാർഡ് ഡിസ്ക്‌ക്, എമർജൻസി ലാമ്പ്, മിക്‌സർ ഗ്രൈൻ്റർ, ടേബിൾ ഫാൻ, ടി.വി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മോട്ടോർ, എയർ കണ്ടീഷണർ, കമ്പ്യൂട്ടർ യു.പി.എസ്, ബാറ്ററി, സീലിംഗ് ഫാൻ, ഇൻഡക്ഷൻ കുക്കർ ടോപ്, മൊബൈൽ ഫോൺ, സ്വിച്ച് ബോർഡ്.
വില ലഭിക്കാത്തവ
ഇലക്ട്രോണിക് ടോയ്‌സ്, പിക്‌ചർ ട്യൂബ്, ചെറിയ ബാറ്ററികൾ.സി.എഫ്.എൽ, സി.ഡി, ഡി.വി.ഡി, ട്യൂബ് ലൈറ്റ്,
അപകടകരം ഇ-മാലിന്യം
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപകരണഭാഗങ്ങളുമാണ് ഇ-മാലിന്യം. പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മണ്ണിൽ കിടന്നു വെയിലും മഴയുമേൽക്കുമ്പോൾ അതിൽ നിന്ന് വെളുത്തീയം, കാരീയം, രസം, കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങളുണ്ടാകും. ഇവ മണ്ണിന് ദോഷമാണ്. ഒരു ടിവിയിൽ നിന്നും മണ്ണിലെത്തുക ഏതാണ്ട് രണ്ട് കിലോ കാരീയമാണ്. ടി.വിക്ക് 10 വർഷവും കമ്പ്യൂട്ടറിന് ആറ് വർഷവുമാണ് ശരാശരി ആയുസ്. ഇവ കത്തിക്കരുത്. കത്തിച്ചാലുണ്ടാകുന്ന പുക സാധാരണ മാലിന്യപ്പുകയുടെ ആറിരട്ടി അപകടകരമാണ്.
ശേഖരിച്ചതിന്റെ കണക്ക് (കിലോഗ്രാം)
കോഴിക്കോട് കോർപ്പറേഷൻ... 7,671
പയ്യോളി മുനിസിപ്പാലിറ്റി....1,495
കൊയിലാണ്ടി മുനിസിപ്പാലിറ്റി....1,240
മുക്കം മുനിസിപ്പാലിറ്റി....387
വിവിധ പഞ്ചായത്തുകൾ....930
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |