
ന്യൂഡൽഹി: ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായി പദ്ധതികളൊരുക്കണമെന്ന് എ.ഐ സ്റ്റാർട്ട്അപ്പ് മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. എ.ഐ, ഡീപ്ടെക് എന്നിവയുമായി ബന്ധപ്പെട്ട 16 സ്റ്റാർട്ട്അപ്പ് കമ്പനികളുടെ സി.ഇ.ഒമാർ, സ്ഥാപകർ എന്നിവരുമായി ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത് . എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഇവർ ഡൽഹിയിലെത്തിയത്. കൃഷി, പരിസ്ഥിതി സംരക്ഷണം, മാതൃഭാഷയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്തുന്നതിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്‌തു. അബ്രിഡ്‌ജ്, അദാലത്ത് എ.ഐ, ബ്രെയിൻസൈറ്റ് എ.ഐ, ക്രെഡോ എ.ഐ, ഏക കെയർ, ഗ്ലീൻ, ഇന്നോഗിൾ, ഇൻവീഡിയോ, മിക്കോ, ഒറിജിൻ, പ്രൊഫേസ്, റാസെൻ, റൂബ്രിക്, സാറ്റ്‌ഷുർ, സൂപ്പർനോവ, സിഫ എ.ഐ എന്നിവയുടെ സി.ഇ.ഒമാരും സ്ഥാപകരുമാണ് പങ്കെടുത്തത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സി.ഇ.ഒമാർ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനെ സന്ദർശിച്ചു. ഇന്നു കൂടി സന്ദർശകർക്ക് എക്‌സ്‌പോ കാണാം.
പ്രകീർത്തിച്ച് തരൂർ
എ.ഐ ഉച്ചകോടിയെ കോൺഗ്രസ് നേതാവും ലോക്‌സഭാ അംഗവുമായ ശശി തരൂർ പ്രകീർത്തിച്ചു. നല്ലനിലയിൽ സംഘടിപ്പിച്ചു. ഏത് വലിയ പരിപാടിയിലും ചില പോരായ്‌മകൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു. നവീകരണത്തിനും ആശയവിനിമയത്തിനും വേദിയാകേണ്ട എ.ഐ ഉച്ചകോടിയെ ബി.ജെ.പി 'ചൈന ചന്തയാക്കി' മാറ്റിയെന്ന് കോൺഗ്രസ് കുറ്രപ്പെടുത്തിയിരുന്നു.
ആന്ധ്രയ്ക്ക് ഏഴ്
ധാരണാപത്രം
ഉച്ചകോടി പ്രയോജനപ്പെടുത്തിയ ആന്ധ്രാപ്രദേശ് സർക്കാർ ഏഴു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.ആന്ധ്രാപ്രദേശിനെ എ.ഐ ഹബ്ബാക്കി മാറ്റുകയാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം. ഐ.ബി.എം അടക്കം പ്രമുഖ കമ്പനികളുമായി കരാർ. ചന്ദ്രബാബു നായിഡു ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
'നന്ദി ഇന്ത്യ'
ഉച്ചകോടിയിൽ നിന്ന് മടങ്ങവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ എക്‌സ് അക്കൗണ്ടിൽ 'നന്ദി ഇന്ത്യ' എന്നു കുറിച്ചു. ഇന്ത്യാ സന്ദർശനത്തിലെ മുഹൂർത്തങ്ങൾ അടങ്ങുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണിത്. ഉച്ചകോടിയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു മാക്രോൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |