
ആലപ്പുഴ: തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാനുള്ള തീരുമാനവുമായി നഗരസഭ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇവയെ പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തൽ നഗരസഭയെ വട്ടം കറക്കുന്നു. രോഗബാധിതരായ നായ്ക്കളെ വാക്സിനെടുത്തശേഷം പാർപ്പിക്കണമെങ്കിൽ ഷെൽട്ടർ സൗകര്യം അനിവാര്യമാണ്. ഒരുമാസമെങ്കിലും ഇവയെ നിരീക്ഷിക്കണം. എന്നാൽ ഷെൽട്ടർ തുടങ്ങാനുള്ള സ്ഥലം സർവോദയപുരത്ത് കണ്ടെത്താമെന്ന് കഴിഞ്ഞ കൗൺസിലിൽ നിർദ്ദേശം വന്നിരുന്നു. ഷെൽട്ടർ നിർമ്മിക്കാൻ തുടങ്ങിയാൽ ഇവിടുത്തെ ജനങ്ങളുടെ എതിർപ്പുണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. ഓരോ വാർഡിലും ഷെൽട്ടർ ഒരുക്കുന്ന കാര്യം പരിഗണനയിൽ വന്നെങ്കിലും പല വാർഡുകളിലും ഇതിനുള്ള സാഹചര്യമില്ലാത്തതും പ്രതിസന്ധിയാണ്. പിന്നീടുള്ളത് ഇ.എം.എസ് സ്റ്റേഡിയമാണ്. ഇതിപ്പോൾ സ്പോർട്സ് കൗൺസിലിന് കൈമാറിയിരിക്കുന്നതിനാൽ അതും നടക്കില്ലെന്ന് നഗരസഭ പറയുന്നു.
ഷെൽട്ടർ സർവേദയപുരത്ത് ?
ആലപ്പുഴ നഗരസഭയിലെ ജൈവ, അജൈവ മാലിന്യം വർഷങ്ങളോളം തള്ളിയിരുന്ന സ്ഥലമാണ് സർവോദയപുരം. ദുർഗന്ധം മൂലം ഭക്ഷണംപോലും കഴിക്കാൻ സാധിക്കാതിരുന്നതോടെ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 16 ഏക്കറോളം വരുന്ന സ്ഥലം ബയോമൈനിംഗ് നടത്തിയാണ് വീണ്ടെടുത്തത്. ഇനി ഇവിടെ ഡോഗ് ഷെൽട്ടർക്കൂടി വന്നാൽ നായ്ക്കളുടെ ജനങ്ങൾ വീണ്ടും ദുരിതത്തിലാകും.
വാക്നേഷന് ഒരുക്കങ്ങൾ പൂർണ്ണം
1. നായ്ക്കൾക്കുള്ള വാക്സിനേഷൻ നടപടി ഉടൻ ആരംഭിക്കും
2. ഷെൽട്ടറിന് സ്ഥലം കണ്ടെത്തുന്നതിന് നഗരസഭാദ്ധ്യക്ഷ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അദ്ധ്യക്ഷർ, പാർലമെന്ററി പാർട്ടി നേതാക്കൾ എന്നിവരുൾപ്പെട്ട സബ് കമ്മിറ്റി യോഗം ചേരും
3. വാക്സിനേഷന് തുറവൂരിൽ നിന്ന് ഡോഗ് ക്യാച്ചേഴ്സിനെ എത്തിക്കും
4. വാക്സിനേഷന് മൃഗസ്നേഹികളുടെ സഹായം തേടും
വാക്സിനേഷൻ നടപടി ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പ് സർജൻ ചാർജെടുത്തതിനാൽ നടപടി വേഗത്തിലാക്കും. ഡോഗ് ഷെൽറ്ററുമായി ബന്ധപ്പെട്ട യോഗം ഉടൻ ചേരും
മോളി ജേക്കബ്
നഗരസഭാദ്ധ്യക്ഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |