കൊടുവള്ളി: ജൽജീവൻ മിഷൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡ് രണ്ട് വർഷമായിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ദുരിതത്തിലായി നാട്ടുകാർ. പാലക്കുറ്റി പുഴയ്ക്ക് അക്കരെ കിഴക്കോത്ത് പഞ്ചായത്തിലെ ഒരലാക്കോട്ട് കടവ് - അമ്പലമീത്തൽ റോഡിൽ ചുള്ളിയാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് വെട്ടിപ്പൊളിച്ചിട്ടത്. ഇത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വീതി കുറഞ്ഞ റോഡിൽ വാഹന യാത്ര എളുപ്പമല്ല. ഇവിടെയാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. ഇതുവഴി ബൈക്കിൽ യാത്ര ചെയ്യുന്നവർ എതിരെ കാറോ ജീപ്പോ വന്നാൽ സൈഡ് കൊടുക്കാൻ പ്രയാസപ്പെടുകയാണ്. സൈഡ് കൊടുക്കുമ്പോൾ റോഡിലെ വെട്ടിപ്പൊളിച്ചിട്ട കുഴിയിൽ ബൈക്ക് മറിഞ്ഞ് പലർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഒരു നഴ്സ് മുൻപ് ബൈക്ക് മറിഞ്ഞ് റോഡിലെ കുഴിയിൽ വീണിരുന്നു. ഒട്ടേറെ സ്കൂൾ വാഹനങ്ങളും കോളേജിൽ പോകുന്ന വിദ്യാർത്ഥികളും മറ്റും പോകുന്ന റോഡാണിത്. പാലക്കുറ്റി ഭാഗത്തുള്ളവർ കിഴക്കോത്ത് ഭാഗത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന വഴിയായതിനാൽ കൂടുതൽപേരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ചുള്ളിയാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള വഴിയും ഇതുതന്നെയാണ്.
ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാണ് രണ്ട് വർഷമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ കിടക്കുന്നത്. രണ്ട് വർഷത്തിനിടെ നിരവധി തവണ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചത്. എന്നാൽ ഇതുവരെ യാതൊരു നടപടികളും ഉണ്ടായില്ല. ജല അതോറിറ്റി ഉദ്യോഗസ്ഥരെയും നാട്ടുകാർ പലതവണ ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ജൽ ജീവൻ മിഷന്റെ പേരിൽ നാട്ടുകാരുടെ യാത്രാ സൗകര്യങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്ന് അധികൃതർ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |