
കൊച്ചി: വിവാദമായ 'കേരള സ്റ്റോറി 2' സിനിമയ്‌ക്ക് കേരളത്തിൽ തണുത്ത പ്രതികരണം. 60 തിയേറ്ററുകളിൽ റിലീസ് പ്രഖ്യാപിച്ചെങ്കിലും കാണികളില്ലാത്തതിനാൽ പലയിടത്തും പ്രദർശനങ്ങൾ റദ്ദാക്കി. വിവിധ സംഘടനകൾ തിയേറ്ററുകൾക്ക് പുറത്ത് പ്രതിഷേധിച്ചു. സിനിമ റിലീസ് ചെയ്യുന്നത് 15 ദിവസത്തേയ്‌ക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞെങ്കിലും നിർമ്മാതാക്കളുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്‌തത്.
ഓൺലൈൻ ബുക്കിംഗും പേരിന് മാത്രമായിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ സിനിമയ്‌ക്ക് കാണികളെ ലഭിച്ചില്ലെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. കോഴിക്കോട്ടെ ഒരു തിയേറ്ററിൽ രണ്ടുപേർ മാത്രം ടിക്കറ്റെടുത്തതിനാൽ പ്രദർശനം റദ്ദാക്കി. കൊച്ചി നഗരത്തിലുൾപ്പെടെ എറണാകുളം ജില്ലയിൽ ഏഴു തിയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും കാണികൾ കുറവായതിനാൽ ഇന്നലെ മറ്റു സിനിമകളിലേയ്‌ക്ക് മാറി.
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണെന്ന ശക്തമായ വികാരം ഉയർന്നിരുന്നു. ടീസറിനെച്ചൊല്ലിയും പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |