കൊട്ടാരക്കര: കാസർകോട് റെയിൽവേ സ്റ്റേഷനിൽ പത്തു വർഷം മുമ്പ് അപകടത്തിൽപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത അലമേലുവിന് (ലക്ഷ്മി) ഇത് പുതു ജീവൻ. മരിച്ചെന്ന് ഭർത്താവും മക്കളും ഉൾപ്പെടെയുള്ളവർ വിധിയെഴുതിയ അലമേലു
കലയപുരം സങ്കേതത്തിലെ അന്തേവാസിയായി. സ്ഥാപനം അധികൃതരുടെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ദിവസമാണ് ബന്ധുക്കളെ കണ്ടെത്താനായത്.
അപകടത്തിൽ ഇരുകാലുകളും ഇടതു കയ്യും ഒടിഞ്ഞ് കാഴ്ചയും നഷ്ടപ്പെട്ട അലമേലുവിനെ ആശ്രയ പ്രവർത്തകർ ഏറ്റെടുത്ത് കലയപുരം സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങളും ശാരീരിക അവശതകളും ഓർമ്മക്കുറവും ഏറെ അലട്ടി. ഇവർക്ക് ബന്ധുക്കളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ലക്ഷ്മി എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട ആശ്രയയുടെ ശുശ്രൂഷയും പരിചരണവും മൂലം മനസിലുണ്ടായ തെളിമയിൽ നേരിയ ഓർമ്മകൾ മടങ്ങിയെത്തി. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് അലമേലു എന്ന ലക്ഷ്മിയുടെ ബന്ധുക്കളെ കണ്ടെത്താനായത്.
അലമേലുവിന് ഭർത്താവും മൂന്നുമക്കളുമുണ്ട്. വർഷങ്ങളായി കാണാതിരുന്ന അമ്മ മരിച്ചു എന്നാണ് മക്കൾ ഉൾപ്പെടെയുള്ളവർ കരുതിയിരുന്നത്. ശങ്കരാപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് ആശ്രയയുടെ വിളിയെത്തുമ്പോൾ ബന്ധുക്കൾക്കും വീട്ടുകാർക്കും വിശ്വസിക്കാൻ സാധിച്ചില്ല. അലമേലു ജീവിച്ചിരിക്കുന്നു എന്ന വാർത്ത കുടുംബത്തിൽ ഓർക്കാപ്പുറത്ത് ഉത്സവ പ്രതീതി സൃഷ്ടിച്ചു. മൂത്തമകൾ മഹേശ്വരിയും കൊച്ചുമക്കളായ ഭരതനും അജിത്കുമാറും കലയപുരം ആശ്രയയിലെത്തി നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |