
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ(58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലതയുടെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ എം.ആർ.പ്രസാദിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം രൂപീകരിച്ചു.
കഴിഞ്ഞ 2 ന് പുലർച്ചെ ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്ക് ഇടയിലായിരുന്നു സംഭവം. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടി ഉപയോഗിച്ചായിരുന്നു മർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഹരികൃഷ്ണൻ വെന്റിലേറ്ററിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |