കൊല്ലം: ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നായർ ഐക്യ വേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2022 മാർച്ച് 8ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. ഇതുവരെ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കാനോ നടപ്പാക്കാനോ സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ നായർ, നമ്പൂതിരി, ക്രിസ്ത്യാനി വിഭാഗങ്ങളടക്കം 186ൽപ്പരം മുന്നോക്ക വിഭാഗക്കാരുടെ ദുരിതാവസ്ഥയ്ക്ക് ആശ്വാസമാകാൻ സാദ്ധ്യതയുള്ള റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നിലപാട് കടുത്ത വിവേചനമാണ്. സമരത്തിന്റെ മുന്നോടിയായി 7ന് കാസർകോട്ട് മല്ലികാർജ്ജുന ക്ഷേത്രനടയിൽ നിന്ന് നായർ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കും. 13ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ, വി.ചന്ദ്രശേഖരൻ നായർ, ശ്യാംനാഥ്, ജി.താരാനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |