
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എമാരുടെ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് സി.പി.എം ജില്ലാ കമ്മിറ്റിയുടെ അംഗീകാരം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാതയാണ് സി.പി.എം മത്സരിക്കുന്ന ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്ത് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പേരുകളാണ് പട്ടികയിലുള്ളത്. ചെങ്ങന്നൂരിൽ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സജി ചെറിയാൻ, മാവേലിക്കരയിൽ എം.എസ് അരുൺകുമാർ, കായംകുളത്ത് യു.പ്രതിഭ, അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴയിൽ പി.പി ചിത്തരഞ്ജൻ, അരൂരിൽ ദലീമാ ജോജോ എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികളായി വീണ്ടും ജനവിധി തേടുക. ഈ മാസം 10നകം മണ്ഡലം കമ്മിറ്റികൾ ചേർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനും കമ്മിറ്റിയിൽ തീരുമാനമായി. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ നിലനിർത്താനും വിജയം ഉറപ്പാക്കാനും നിർണായകമായ നാല് മണ്ഡലങ്ങളിൽ മണ്ഡലം കമ്മിറ്റികൾക്കും ഏരിയാ കമ്മിറ്റികൾക്കും പുറമേ ജില്ലയിലെ നാല് നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള അധിക ചുമതല നൽകി. അമ്പലപ്പുഴ-സി.എസ് സുജാത, ആലപ്പുഴ-ആർ.നാസർ,അരൂർ-സി.ബി ചന്ദ്രബാബു,കായംകുളം-സി.എച്ച് ബാബുജാൻ എന്നിവർക്കാണ് ചുമതല. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ആർ. നാസർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത എന്നിവർ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |