
ഇന്ത്യ - ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ഫൈനൽ ഇന്ന് അഹമ്മദാബാദിൽ
അഹമ്മദാബാദ് : ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്തുന്ന ടീമായി സൂര്യകുമാറും സംഘവും ചരിത്രം കുറിക്കുമോ അതോ കുട്ടിക്രിക്കറ്റിലെ വലിയ കപ്പ് കിവീസിലേക്ക് വിമാനം കയറുമോ എന്ന ആകാംക്ഷകൾക്ക് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം.അഹമ്മദാബാദിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്ന് രാത്രി ഏഴുമണിക്കാണ് കൊടിയേറുക. ഇന്ത്യയുടെ കയ്യിലിരിക്കുന്ന ലോകകപ്പ് കിരീടം കിവി കൊത്തിപ്പോകരുതേയെന്ന പ്രാർത്ഥനയോടെയാണ് കോടിക്കണക്കായ ക്രിക്കറ്റ് ആരാധകർ ഫൈനലിന് കർട്ടനുയരുന്നതും കാത്തിരിക്കുന്നത്.
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി-20 ലോകകപ്പിൽ കിരീടമുയർത്തിയ ഇന്ത്യൻ ടീം 17 വർഷത്തിന് ശേഷം 2024ൽ കരീബിയൻ മണ്ണിൽ നടന്ന ലോകകപ്പിലാണ് വീണ്ടും ചാമ്പ്യന്മാരായത്. അന്ന് കപ്പുയർത്തിയ രോഹിത് ശർമ്മയും കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച വിരാട് കൊഹ്‌ലിയും രവീന്ദ്ര ജഡേജയും ഇപ്പോൾ നീലക്കുപ്പായത്തിലില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ നിർണായക ക്യാച്ചെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഇപ്പോൾ നയിക്കുന്നത്. രണ്ടുവർഷം മുമ്പുള്ള ലോകകപ്പിൽ ഒറ്റമത്സരത്തിൽപ്പോലും കളിക്കാൻ കഴിയാതെ കരയ്ക്കിരുന്ന മലയാളി താരം സഞ്ജു സാംസണാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഒപ്പം മാച്ച് വിന്നർമാരായ ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,തിലക് വർമ്മ തുടങ്ങിയവരുമുണ്ട്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഇടയ്ക്കൊന്ന് മങ്ങിയതാണ് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശങ്കയുണർത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി നിരാെപ്പെടുത്തിയെങ്കിലും കിവീസിനെതിരെ കഴിഞ്ഞ പരമ്പരയിലെ വരുണിന്റെ പ്രകടനം കണക്കിലെടുത്ത് ഫൈനലിലും കളിപ്പിക്കാനാണ് സാദ്ധ്യത.
പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എയിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഈ ലോകകപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ നമീബിയയെ 93 റൺസിന് കീഴടക്കി. നടക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലായിരുന്ന പാകിസ്ഥാനെതിരായ മത്സരത്തിൽ വിജയം 61 റൺസിനായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെതർലാൻഡ്സിനെ 17 റൺസിന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ എട്ടിലേക്ക് കടന്നു. പക്ഷേ അവിടെവച്ച് ആദ്യ പ്രഹരമേറ്റു. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 17 റൺസ് തോൽവി . 72 റൺസിന് സിംബാബ്വേയെ കീഴടക്കി തിരിച്ചെത്തി. സഞ്ജു സാംസൺ മാച്ച് വിന്നറായി മത്സരത്തിൽ അഞ്ചുവിക്കറ്റിന് വിൻഡീസിനെ കീഴടക്കി . സെമിയിൽ ഇംഗ്ളണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ചാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ലോകകപ്പിന് മുമ്പ് ഇന്ത്യയിൽ നടന്ന അഞ്ച് ട്വന്റി-20കളുടെ പരമ്പരയിൽ നാലും തോറ്റവരാണ് ന്യൂസിലാൻഡ്. ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ എട്ട് റൗണ്ടിലും ഓരോ തോൽവികൾ.പാകിസ്ഥാൻ റൺറേറ്റിൽ പിന്നാക്കംപോയതിനാലാണ് സെമിയിലേക്ക് ടിക്കറ്റ് കിട്ടിയത്. എന്നാൽ സെമിയിൽ പുറത്തെടുത്തത് അതിഗംഭീരപ്രകടനമായിരുന്നു. ഗ്രൂപ്പ് ഡിയിൽ അഫ്ഗാനെതിരെ 5 വിക്കറ്റ് ജയത്തോടെയായിരുന്നു തുടക്കം. തുടർന്ന് യു.എ.ഇയെ കീഴടക്കിയത് 10 വിക്കറ്റിന്.
അതിന് ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന്റെ തോൽവി .കാനഡയ്ക്ക് എതിരെ 8 വിക്കറ്റ് വിജയം നേടിയതോടെയാണ് സൂപ്പർ എട്ടിലെത്തിയത്. സൂപ്പർ എട്ടിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴയെടുത്തു.
ശ്രീലങ്കയെ 61 റൺസിന് തോൽപ്പിച്ചു. ഇംഗ്ളണ്ടിനോട് നാലുവിക്കറ്റിന് തോൽവിവഴങ്ങിയെങ്കിലും റൺറേറ്റ് തുണയായി. സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 9 വിക്കറ്റിനാണ്.
സഞ്ജു ചേട്ടാ, ഇന്നും
തകർക്കണേ...
ലോകകപ്പ് തുടങ്ങുമ്പോൾ ഫസ്റ്റ് ഇലവനിൽ ഇടം ഉറപ്പില്ലാതിരുന്ന സഞ്ജു സാംസണാണ് ഇപ്പോൾ ഇന്ത്യയുടെ തുറുപ്പുചീട്ട്. സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ 50 പന്തുകളിൽ നാലു സിക്സുകളും 12 ഫോറുകളുമടക്കം പുറത്താകാതെ നേടിയ 97 റൺസും സെമിയിൽ ഇംഗ്ളണ്ടിനെതിരെ 42 പന്തുകളിൽ ഏഴു സിക്സുകളും എട്ടുഫോറുകളമടക്കം നേടിയ 89 റൺസും സഞ്ജുവിന്റെ തലവര മാറ്റി. ലോകകപ്പിന് മുമ്പുനടന്ന കിവീസിനെതിരായ പരമ്പരയിൽ നിരാശപ്പെടുത്തിയതിനാലാണ് ലോകകപ്പിന്റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടിവന്നത്. അതിനുള്ള പ്രതികാരം കിവികളോട് തീർക്കാനുള്ള സഞ്ജുവിന്റെ അവസരമാണിത്. ഫൈനലിൽ കൂടി സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സിക്സും ഫോറും പറക്കണമേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.
മറുവശത്ത് ഇന്ത്യ ഏറ്റവും അധികം ഭയക്കേണ്ടത് വലംകയ്യൻ ഓപ്പണർ ഫിൻ അല്ലെനെയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലെ അതിവേഗ സെഞ്ച്വറിയോടെ (33 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 100 നോട്ടൗട്ട്) അല്ലെൻ ഫോം തിരിച്ചുപിടിച്ചുകഴിഞ്ഞു. അതിവേഗത്തിൽ സ്കോർ ഉയർത്താൻ മിടുക്കൻ. ലോകകപ്പിന് മുമ്പ് കാര്യവട്ടത്ത് നടന്ന ഇന്ത്യയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20യിൽ അല്ലെൻ 38 പന്തുകളിൽ അടിച്ചുകൂട്ടിയത് 80 റൺസ്. ട്വന്റി-2യിൽ 170ന് മുകളിലാണ് സ്ട്രൈക്ക് റേറ്റ്.
4-1
ലോകകപ്പിന് മുമ്പ് ഇന്ത്യയിൽ നടന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യയുടെ വിജയമാർജിൻ.
18-11
ഇന്ത്യയും ന്യൂസിലാൻഡും ട്വന്റി-20 ഫോർമാറ്റിൽ ഏറ്റുമുട്ടിയ 30 മത്സരങ്ങളിൽ 18 വിജയം ഇന്ത്യയ്ക്ക്. 11 വിജയം കിവീസിന്. ഒരു കളി ടൈ ആയി.
3-0
ട്വന്റി-20 ലോകകപ്പിൽ ഇതുവരെ ന്യൂസിലാൻഡിനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. 2007,2016,2021 ലോകകപ്പുകളിൽ വിജയം കിവീസിന്.
2
തവണ ട്വന്റി-20 ലോകകപ്പ് നേടിയിട്ടുള്ളവരാണ് ഇന്ത്യ (2007,2024). കിവീസിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല.
4
ഇത് നാലാം തവണയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007,2014,2024,2026 വർഷങ്ങളിൽ. കിവീസിന് രണ്ട് തവണ ഫൈനലിലെത്താനായി. 2021ലായിരുന്നു ആദ്യം. അന്ന് ഓസീസിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
ഇന്ന് ജയിച്ചാൽ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്തുന്ന ആദ്യ ടീമായും ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമായും ഇന്ത്യ മാറും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ ,സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ,വരുൺ ചക്രവർത്തി.
ന്യൂസിലാൻഡ്
മിച്ചൽ സാന്റ്നർ,ടിം സീഫർട്ട്,ഫിൻ അല്ലെൻ,ഡെവോൺ കോൺവേയ്. ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര , ഡാരിൽ മിച്ചൽ, മാർക്ക് ചാപ്പ്മാൻ, ലോക്കീ ഫെർഗൂസൺ, മാറ്റ് ഹെൻറി,കോൾ മക്കൊഞ്ചീ,ജെയിംസ് നീഷം,ജേക്കബ് ഡഫി, കൈൽ ജാമീസൺ,ഇഷ് സോധി.
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |