
ന്യൂഡൽഹി: അന്താരാഷ്ട്ര നിയമ പ്രകാരമാണ് ഇറാനിയൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇറാന്റെ ഐ.ആർ.ഐ.എസ് ദേന എന്ന കപ്പൽ യു.എസ് മുക്കുന്നതിന് മുൻപാണ് അനുമതി തേടിയതെന്നും ഡൽഹിയിൽ റെയ്സിന ഡയലോഗ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. അങ്ങനെയാണ് അതിർത്തിക്ക് സമീപത്തുനിന്ന് ഇറാൻ കപ്പൽ നമ്മുടെ തുറമുഖത്തേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചത്. അവർക്ക് പ്രശ്നങ്ങളുണ്ടെന്നും അറിയിച്ചു. തുടർന്ന് കഴിഞ്ഞ ഒന്നിന്, ഇന്ത്യൻ തുറമുഖത്തേക്ക് വരാൻ അനുമതി നൽകി. കപ്പലെത്താൻ കുറച്ച് ദിവസമെടുത്തു. കഴിഞ്ഞ ദിവസം അവർ കൊച്ചിയിൽ നങ്കൂരമിട്ടു. കപ്പലിലുള്ള യുവ കേഡറ്റുകളെ കൊച്ചിയിൽ ഇറക്കിയെന്നും സ്ഥിരീകരിച്ചു. യു.എസ് സേന ടോർപിഡോ ആക്രമണത്തിലൂടെ തകർത്ത ഐ.ആർ.ഐ.എസ് ദേനയും ശ്രീലങ്കയിലെത്തിയ ബൂഷെയർ എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. ആ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നതിനും മടങ്ങി പോകുന്നതിനും ഇടയിലുള്ള സാഹചര്യം മാറി. ഐ.ആർ.ഐ.എസ് ലവാൻ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വരാൻ ആഗ്രഹം പ്രകടിച്ചപ്പോൾ മാനുഷികമായ പരിഗണന നൽകണമെന്ന് തോന്നി. ആ തത്വമാണ് ഞങ്ങളെ നയിച്ചത്. മറ്റൊരു കപ്പൽ ശ്രീലങ്കയിൽ അഭയം തേടി. മൂന്നാമത്തെ കപ്പലിന് നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം വിശാഖപട്ടണത്ത് ഇന്ത്യ ആതിഥേയത്വം വഹിച്ച മിലാൻ2026 അഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഐ.ആർ.ഐ.എസ് ദേനയെ യു.എസ് സേന ആക്രമിച്ചത്. ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർത്തത് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിധേയമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |