കൊല്ലം: ഈ കാർ പോർച്ചും ടെറസും ദൂരെനിന്നു നോക്കിയാൽ മഞ്ഞപ്പൂമാലകൾ കോർത്ത് അലങ്കരിച്ചതാണെന്ന് തോന്നും. ആശ്രാമം നഗർ 3 കീർത്തന വീട്ടിലെ വിദേശിയായ ക്യാറ്റ്‌സ് ക്ലോ എന്ന വള്ളിച്ചെടിയാണ് മഞ്ഞയിൽ പുത്തുലഞ്ഞ് കാഴ്ചക്കാരെ ആകർഷിക്കുന്നത്.
റിട്ട. പി.ഡബ്യു.ഡി എൻജിനീയർ പി. സാബുവിന്റെ വീട്ടിലാണ് ഈ വർണ വിസ്മയം. ഒരിലപോലും കാണാൻ സാധിക്കാത്ത വിധം നിറയെ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. സാബുവിന്റെ ഭാര്യ ദീപ നാല് വർഷം മുൻപ് അടൂരിലെ ഒരു നഴ്‌സറിയിൽ നിന്നാണ് ക്യാറ്റ്‌സ് ക്ലോ ചെടിയുടെ തൈ വാങ്ങിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് പൂത്തതെങ്കിലും കുറച്ച്പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദീപയാണ് ചെടിയുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത് .ഇത്തവണ നന്നായി പൂത്തില്ലെങ്കിൽ ചെടി മാറ്റുന്നതിനെ പറ്റി ദീപ ചിന്തിച്ചിരുന്നു.
നല്ല പരിചരണം ലഭിച്ചതോടെ പടർന്നു പന്തലിച്ചു. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയെത്തിയ ദീപയെ വരവേറ്റത് ഇല കാണാൻ കഴിയാത്ത നിലയിൽ പൂവിട്ട ചെടിയാണ്. കാർപോർച്ച് പൂർണമായും വീടിന്റെ ടെറസുമെല്ലാം ക്യാറ്റ്‌സ് ക്ലോ കീഴടക്കിക്കഴിഞ്ഞു.
ഒരാഴ്ചവരെ വാടില്ല
ക്യാറ്റ്സ് ക്ലോ വർഷം ഒരാഴ്ചവരെ വാടാതെ നിൽക്കും. ചെടി പൂവിട്ടതോടെ ഇതുവഴി പോകുന്നവരെല്ലാം വീട്ടിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ട്. കേട്ടറിഞ്ഞ് കാഴ്ച കാണാനെത്തുന്നവരും ഏറെയാണ്. സെൽഫി ഷൂട്ടും വീഡിയോ പിടിത്തവുമെല്ലാമായി ആകെ മേളമാണിപ്പോൾ. പൂവിന്റെ ഭംഗികണ്ട് ചെടിയുടെ തണ്ടുവാങ്ങിപ്പോകുന്നവരും ഒട്ടേറെയാണ്. റിട്ട. അദ്ധ്യാപിക അമ്മ സരസ്വതി അമ്മയിൽ നിന്നാണ് ദീപയും ചെടികളോട് കൂട്ടുകുടിത്തുടങ്ങിയത്. വ്യത്യസ്തയിനം ഓർക്കിഡുകൾ ഉൾപ്പെടെ ദീപ വീട്ടിൽ നട്ടു പരിപാലിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |