കോഴിക്കോട്: പാചകവാതക സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നതോടെ അടുക്കള ബഡ്ജറ്റ് പൊള്ളുന്നു. 14.2 കിലോ ഗാർഹിക പാചക വാതക സിലിണ്ടറിന് 60 രൂപയും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 921 രൂപയായും വാണിജ്യ സിലിണ്ടറിന്റേത് 1,923 രൂപയായും ഉയർന്നു. ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, സ്‌കൂളുകൾ, അഗതി മന്ദിരങ്ങൾ, കാന്റീനുകൾ, ആശുപത്രികൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവർ അടിക്കടിയുളള വിലക്കയറ്റത്തിൽ ആശങ്കയിലാണ്. പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില കുതിക്കുന്ന സാഹചര്യത്തിൽ ഭക്ഷണവില കൂട്ടാതെ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് ഹോട്ടൽ വ്യവസായികൾ ചോദിക്കുന്നത്. അടുക്കളയിൽ ഗ്യാസില്ലെങ്കിൽ എങ്ങനെ മുന്നോട്ട് പോകുമെന്ന ആധിയിലാണ് ഓരോ കുടുംബം.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വിലയെയും ഊർജ്ജ ഇറക്കുമതിയെയും ബാധിച്ചതാണ് നിലവിലെ വിലവർദ്ധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് 40 ദിവസത്തേക്കുള്ള പാചകവാതക ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് വില കുത്തനെ ഉയർന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്ഷാമം ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ സിലിണ്ടർ വാങ്ങിക്കൂട്ടുന്ന സ്ഥിതിയുമുണ്ട്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഗാര്‍ഹിക എൽ.പി.ജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. സാധാരണയായി ദിവസം രണ്ടായിരം ബുക്കിംഗുകൾ നടക്കാറുള്ള ഏജൻസികളിൽ പോലും ഇപ്പോൾ അയ്യായിരത്തിന് മുകളിൽ ബുക്കിംഗുകളാണ് ലഭിക്കുന്നത്. 2025 ഏപ്രിലിലാണ് ഒടുവിൽ ഗാർഹിക പാചകവാതക വില വർദ്ധിച്ചത്.
സിലിണ്ടർ വില
ഗാർഹിക സിലിണ്ടർ......... 921
വാണിജ്യ സിലിണ്ടർ............1,923
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |