
തിരുവനന്തപുരം : ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിൽ മുഖ്യപങ്കുവഹിച്ച് രാജ്യത്തിന്റെ മുഴുവൻ അഭിമാനപാത്രമായി മാറിയ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ഇന്നലെ ജന്മനാട്ടിൽ തിരിച്ചെത്തി. ഫൈനൽ നടന്ന അഹമ്മദാബാദിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിനെ സ്വീകരിക്കാൻ മന്ത്രി വി.ശിവൻ കുട്ടി, രാജ്യസഭ എം.പി എ.എ റഹിം എന്നിവരുടെ നേതൃത്വത്തിൽ നിരവധി ക്രിക്കറ്റ് ആരാധകർ തടിച്ചുകൂടിയിരുന്നു.
ലോകകപ്പിലെ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ട്രോഫിയുമായി ഭാര്യ ചാരുലതയ്ക്കും സഹോദരൻ സലി സാംസണിനുമൊപ്പം എത്തിയ സഞ്ജു സുഖമില്ലാതെയിരിക്കുന്ന തന്റെ അമ്മയെ കാണാൻ വിഴിഞ്ഞത്തെ വീട്ടിലേക്കാണ് എയർപോർട്ടിൽ നിന്ന് പോയത്. കഴിഞ്ഞ ദിവസംവരെ ശ്വാസതടസത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു സഞ്ജുവിന്റെ അമ്മ ലിജി സാംസൺ. ഫൈനലിന് മുമ്പാണ് ഡിസ്ചാർജായി വീട്ടിലെത്തിയത്. മകന്റെ ഫൈനൽ കാണാനായാണ് ആശുപത്രി വിട്ടത്. സഞ്ജുവിന്റെ അച്ഛനും അമ്മയും ഒരുമിച്ചിരുന്നാണ് ഫൈനൽ കണ്ടത്. സഞ്ജുവിന്റെ പിതാവ് സാംസൺ മകനെ സ്വീകരിക്കാനെത്തിയിരുന്നു.
ഒന്നുരണ്ടുദിവസം അമ്മയ്കക്കൊപ്പം കഴിയാനാണ് തന്റെ തീരുമാനമെന്ന് സഞ്ജു പറഞ്ഞു. അതിന് ശേഷം പ്രധാനമന്ത്രിയുടെ സ്വീകരണം ഉൾപ്പടെയുള്ള ചടങ്ങുകൾ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സഞ്ജുവിന് സംസ്ഥാന സർക്കാരും സ്വീകരണം നൽകുമെന്ന് ഇന്നലെ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |