ആർ.ഇ പാനലുകളിൽ തള്ളൽ
കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ ജംഗ്ഷനിൽ ഉയരപ്പാതയുടെ ഒരുവശം നൂറ് മീറ്റർ നീളത്തിൽ ഇളക്കി അറ്റകുറ്റപ്പണി നടത്തും.ആർ.ഇ പാനലുകളിൽ തള്ളൽ കണ്ടെത്തിയതിനെ തുടർന്നാണിത്.
കൊല്ലത്ത് നിന്നു വരുമ്പോൾ ജി.എച്ച്.എസ് വശത്ത് ഫ്ലൈ ഓവറിന് മുൻപ് 70 മീറ്റർ നീളത്തിലും ഫ്ലൈ ഓവർ കഴിഞ്ഞ് 30 മീറ്റർ നീളത്തിലുമാകും ഇളക്കുക. മൈലക്കാട് ഉയരപ്പാത തകർന്നതിന് പിന്നാലെ തന്നെ ദേശീയപാത അതോറിട്ടി അധികൃതർ ചാത്തന്നൂരിലെ ആർ.ഇ വാളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇ പാനൽ തള്ളൽ തള്ളിയ ഭാഗം കൃത്യമായി രേഖപ്പെടുത്തി കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നിട്ടും അറ്റകുറ്റപ്പണിക്ക് തയ്യാറാകാതിരുന്ന കരാർ കമ്പനി, എൻ.എച്ച്.എ.ഐ അധികൃതർ നിലപാട് കടുപ്പിച്ചതോടെയാണ് പാനലുകൾ ഇളക്കാൻ തയ്യാറായത്.
മുകൾ ഭാഗത്തെ പാനലുകളാണ് തള്ളിയിരിക്കുന്നത്. മുകൾ നിരയിലെ പാനലുകൾ ഇളക്കി വീണ്ടും സ്ഥാപിക്കാനാണ് സാദ്ധ്യത. രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാർ കമ്പനിക്ക് കർശന നിർദ്ദേശമുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ രാത്രി കാലങ്ങളിലായിരിക്കും നിർമ്മാണം.
പാരിപ്പള്ളി, കൊട്ടിയം ഫ്ലൈ ഓവറുകൾക്ക് മുമ്പ് ചാത്തന്നൂരിലെ ഫ്ലൈ ഓവറിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം ഒരു പരിധി വരെ പിന്നിട്ടിരുന്നു. ആർ.ഇ വാളിലെ പാനലുകൾ തള്ളിയതിനാലാണ് ചാത്തന്നൂരിലെ ഉയരപ്പാത ഗതാഗതത്തിനായി തുറക്കാത്തത്. പാരിപ്പള്ളി, കൊട്ടിയം ഉയരപ്പാതകൾ ഒരാഴ്ച മുൻപേ തുറന്നിരുന്നു.
പറക്കുളത്തും ഇളക്കും!
ഉയരപ്പാതയുടെ പാനലുകളിൽ തള്ളൽ രൂപപ്പെട്ട പറക്കുളത്തും ആർ.ഇ വാളുകൾ ഇളക്കാൻ സാദ്ധ്യതയുണ്ട്. ഇവിടത്തെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എൻ.എച്ച്.എ.ഐ അധികൃതർ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |