
കോലഞ്ചേരി: ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നെന്ന പരാതിയെ തുടർന്ന് അനധികൃത വഴിയോര കച്ചവടത്തിന് മൂക്കുകയറിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഇല്ലായ്മയുടെ മറവിൽ വൻതട്ടിപ്പാണ് ഇത്തരം വില്പനയ്ക്ക് പിന്നിലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കി.
2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം വഴിയോരങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും ഭക്ഷണം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ നിർബന്ധമാണ്.
ചിപ്സ്, ബിരിയാണി, അണ്ടിപ്പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ എന്നിവ പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ ലേബൽ വിവരങ്ങൾ നിർബന്ധം. ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില, പാക്കറ്റിനുള്ളിലെ ഘടകങ്ങൾ, പോഷക മൂല്യങ്ങൾ, ഉത്പാദന തീയതി, ഉപയോഗിക്കാവുന്ന കാലാവധി, വെജ്, നോൺ വെജ് ലോഗോ, ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ, ഉത്പാദകന്റെ വിലാസം എന്നിവ ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപയാണ് പിഴ.
മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ലൈസൻസിനു പകരമായി രജിസ്ട്രേഷൻ എടുക്കണം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിശോധനാ റിപ്പോർട്ട് കരുതണം.
പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ വീഴാതിരിക്കാൻ മുൻകരുതൽ വേണം.
ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചാകണം വില്പന.
വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം.
ലക്ഷങ്ങളാണ് പിഴ
രജിസ്ട്രേഷൻ ഇല്ലെങ്കിൽ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസം തടവും ശിക്ഷ
വൃത്തിഹീനമായി ഭക്ഷണം വിറ്റാൽ ഒരു ലക്ഷം വരെ പിഴ
പരാതി അറിയിക്കാം
വഴിയോരങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം.
പരാതികൾക്ക് വകുപ്പിന്റെ ടോൾ ഫ്രീ നമ്പറുണ്ട്: 1800 425 1125
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |