
കൊച്ചി: വടുതലയിലെ ബണ്ട് പൊളിക്കലുമായി ബന്ധപ്പെട്ട രേഖകൾ നിരസിക്കുന്നതിൽ വിവരാവകാശ കമ്മിഷന്റെ അടിയന്തര ഇടപെടൽ. സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി പ്രതിനിധി ജേക്കബ് സന്തോഷ് ഒരു വർഷം മുൻപ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭ്യമാക്കാത്തതിലാണ് മുഖ്യ വിവരാവകാശ കമ്മീണർ നേരിട്ട് ഇടപെട്ടത്.
വടുതല ബണ്ടിലെ മണ്ണും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനെക്കുറിച്ച് കളക്ടർ വിളിച്ച കൊച്ചി പോർട്ട് ട്രസ്റ്റ്, നാഷണൽ ഹൈവേ അതോറിറ്റി, ഇറിഗേഷൻ തുടങ്ങിയ ഏജൻസികളുടെ യോഗത്തിന്റെ മിനിട്‌സ് പകർപ്പാണ് ജേക്കബ് സന്തോഷിന് നൽകാതിരുന്നത്. രേഖകൾ കളക്ടറേറ്റിൽ ഉണ്ടായിട്ടും അപേക്ഷ ഇറിഗേഷൻ വകുപ്പിന് കൈമാറി. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർക്ക് അയച്ച പരാതിയിലാണ് അടിയന്തര ഇടപെടൽ.
വിചിത്രം വിശദീകരണം
മുഖ്യ വിവരാവകാശ കമ്മീഷണർ വിശദീകരണം തേടിയപ്പോൾ നൽകിയ മറുപടി വിചിത്രമാണ്. ' ജോലി തിരക്ക് കാരണം സമയപരിധിക്കുള്ളിൽ വിവരം നൽകാൻ കഴിഞ്ഞില്ല'. തുടർന്ന് കളക്ടറേറ്റിലേയും ഇറിഗേഷൻ വകുപ്പിലെയും അന്നത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും ഇപ്പോഴത്തെ ഉദ്യോഗസ്ഥരും പരാതിക്കാരനും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു.
സംസ്ഥാന വിവരാവകാശ കമ്മീഷണർ എം. ശ്രീകുമാർ വെള്ളിയാഴ്ച ഹിയറിംഗ് നടത്തിയപ്പോഴും ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. ഒടുവിൽ കളക്ടറേറ്റിലെയും ഇറിഗേഷൻ വകുപ്പിലെയും ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് നൽകാനും പകർപ്പ് പരാതിക്കാരന് നൽകാനും ശേഷം തീരുമാനം അറിയിക്കാമെന്നും കമ്മീഷണർ ഉത്തരവിട്ടു.
വടുതല ബണ്ട്
കണ്ടെയ്നർ ടെർമിനലിലേക്ക് റെയിൽവേ മേൽപ്പാലം പണിയുന്നതിന് 2004ലാണ് താത്കാലികമായി നിർമ്മിച്ചത്. 25,15,670 ഘനഅടി മണ്ണും ചെളിയും 25,750 ഘനഅടി കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച വടുതല ബണ്ടിന്റെ ചുറ്റുവട്ടങ്ങൾ വേലിയിറക്ക സമയങ്ങളിൽ കരപ്രദേശം പോലെ. പ്രദേശത്തെ മത്സ്യസമ്പത്തും കുറഞ്ഞു. 20 തൂണുകൾക്കുമിടയിലൂടെ തുടക്കകാലത്ത് വലിയ വള്ളങ്ങൾ ഉൾപ്പെടെ കടന്നുപോയിരുന്നു. പിന്നീട് ഇതുവഴി ചെറുവള്ളങ്ങൾക്കുപോലും കടന്നുപോകാനാകാത്ത അവസ്ഥ. 18 തൂണുകളും അടഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |