കൊടുവള്ളിയും വടകരയും സ്ഥാനാർത്ഥിയായില്ല
കോഴിക്കോട്: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ ഉറപ്പിച്ച എൽ.ഡി.എഫ് പ്രചാരണത്തിലും ഒരു ചുവട് മുന്നിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങളിലെ പ്രചാരണത്തിൽ സി.പി.എം തുടക്കമിട്ടിരുന്നു. സി.പി.എമ്മിന് പുറമെ ഘടകകക്ഷികളായ സി.പി.ഐയും ഐ.എൻ.എല്ലും എൻ.സി.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങി. നാദാപുരത്ത് അഡ്വ പി വസന്തം ആണ് സി.പി.ഐ സ്ഥാനാർത്ഥി. ഐ.എൻ.എല്ലിന് നൽകിയ കോഴിക്കോട് സൗത്തിൽ സിറ്റിംഗ് എം.എൽ.എ അഹമ്മദ് ദേവർകോവിൽ തന്നെയാണ് അങ്കത്തിനിറങ്ങുന്നത്. എൻ.സി.പിയുടെ സീറ്റായ എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ മത്സരിക്കും. ഇതോടെ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അപ്രസക്തമായി. കൊടുവള്ളി സീറ്റിൽ എൽ.ഡി.എഫ് സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കോട്ടയ്ക്കലും പാലക്കാടും ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ എൽ.ഡി.എഫ് സ്വതന്ത്രർ ജനവിധി തേടും. ഇവരുടെ പേര് പ്രഖ്യാപിക്കാനുണ്ട്. ആർ.ജെ.ഡിക്ക് നൽകിയ വടകര സീറ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആരെന്നാണ് ഇനി അറിയേണ്ടത്. രണ്ട് പതിറ്റാണ്ടായി നിയമസസഭയിൽ കോൺഗ്രസിന് ജില്ലയിൽ നിന്ന് പ്രാതിനിധ്യമില്ല. കൊയിലാണ്ടിയിൽ നിന്ന് പി.ശങ്കരനും കോഴിക്കോട് നോർത്തിൽ നിന്ന് എ.സുജനപാലുമാണ് അവസാനമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എം.പിയും ലീഗും നേടിയ സീറ്റുകൾ സീറ്റുകളാണ് യു.ഡി.എഫിന്റെ മാനം കാത്തത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണവർ. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് ഉൾപ്പെടെയുള്ളവർ കളത്തിലുണ്ടാകുമെന്നാണ് സൂചന.
@ കച്ച മുറുക്കി ബി.ജെ.പി
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോർപ്പറേഷനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം വരെ നേടാനായി. കോർപ്പറേഷൻ പരിധി ഉൾൾപ്പെടുന്ന കോഴിക്കോട്ട് നവ്യ ഹരിദാസ്, രനീഷ് എന്നിവർ മത്സരിക്കും. കൊയിലാണ്ടിയിൽ പ്രഫുൽ കൃഷ്ണയാണ് സ്ഥാനാർത്ഥി.
പ്രതിഷേധിച്ച് മുക്കം മുഹമ്മദ്
എലത്തൂരിൽ ശശീന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും മുമ്പ് എൻ.സി.പി -എസ് ജില്ല പിസിഡന്റ് മുക്കം മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ടൗൺഹാളിൽ ഇന്നലെ ജില്ലാ പ്രവർത്തക കൺവെൻഷൻ ചേർന്ന് ശശീന്ദ്രന് പകരം 'പുതിയ മുഖം' വേണമെന്ന് ആവശ്യപ്പെട്ടു. മുക്കം മുഹമ്മദാണ് സ്ഥാനാർത്ഥിയെന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രവർത്തക കൺവെഷൻ വിളിച്ചത് അനൗദ്യോഗികമാണെന്ന ആരോപണം മുക്കം മുഹമ്മദ് തള്ളി. തന്റെ പേരാണോ യോഗ്യതയ്ക്കും അയോഗ്യതയ്ക്കും കാരണമെന്നും അത്തരം ആരോപണമുന്നയിച്ചത് തന്നെ വേദനിപ്പിച്ചെന്നും പറഞ്ഞു. ശശീന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതിൽ കടുത്ത എതിർപ്പാണ് മുക്കം മുഹമ്മദ് അടക്കമുള്ളവർക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |