
സംരക്ഷിക്കാൻ നടപടി വേണമെന്ന് നഗരവാസികൾ
അങ്കമാലി: നഗരസഭയുടെ ആസ്തിയിലുള്ള ചിറപറമ്പിലെ ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. അങ്കമാലി ടൗണിനോളം പഴക്കമുള്ള ചിറ, പഴയ നഗരസഭാ കാര്യാലയത്തിന് പിന്നിൽ കിങ്ങിണി ഗ്രൗണ്ടിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. പറക്കുളം റോഡിൽ നിന്നും പുതിയ മാർക്കറ്റ് റോഡിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള ചിറ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നഗരവാസികളുടെ ആവശ്യം. 25 വർഷം മുൻപാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയത്.
ചിറയിലേക്ക് മാലിന്യം തള്ളുന്നു
നിലവിൽ ചിറയുടെ വശങ്ങളിൽ മാലിന്യക്കൂമ്പാരമാണ്. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ ചിറയിലേക്ക് മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. മതിയായ പരിചരണമില്ലാത്തതിനാൽ കരിങ്കൽക്കെട്ടുകൾക്കിടയിലൂടെ വൃക്ഷങ്ങൾ വളർന്ന് ഭിത്തികൾ പൊളിഞ്ഞ നിലയിലാണ്. പത്തടിയിലേറെ താഴ്ചയുള്ള ചിറയിൽ വലിയ തോതിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. തകർന്ന കരിങ്കൽ ഭിത്തികൾ പുനർനിർമ്മിച്ച് ചിറ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചിറയെ സൗന്ദര്യവത്കരിക്കണമെന്ന് ആവശ്യം
കൈവരികൾ സ്ഥാപിച്ച് ചുറ്റുവശത്ത് ടൈൽ വിരിച്ചാൽ ഇതൊരു ആരോഗ്യപാതയാക്കി മാറ്റാനാവും. ചിറയുടെ നടകൾക്ക് മുകളിലായി പ്ലാറ്റ്‌ഫോമും കോൺക്രീറ്റ് കസേരകളും നിർമ്മിച്ച് വിശ്രമസൗകര്യം ഒരുക്കാവുന്നതാണ്. അലങ്കാര വിളക്കുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് പ്രദേശം സൗന്ദര്യവത്കരിക്കണമെന്നും നാട്ടുകാർ പറയുന്നു.
ചിറയോട് ചേർന്ന് പൊലീസ് സ്റ്റേഷന് പിന്നിലായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പാർക്കും ഓപ്പൺ ജിമ്മും കുട്ടികൾക്കായി കളിയുപകരണങ്ങളും സ്ഥാപിക്കാനാകും. തിരക്കേറിയ നഗരജീവിതത്തിനിടയിൽ കുടുംബസമേതം സമയം ചെലവഴിക്കാൻ കഴിയുന്ന ഉല്ലാസകേന്ദ്രമായി ചിറപറമ്പിനെ മാറ്റാൻ നഗരസഭ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരവാസികൾ ആവശ്യപ്പെട്ടു.
ചിറ നവീകരിക്കുന്നതിനായി നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നവീകരണം കൂടുതൽ വിപുലീകരിച്ച് സൗന്ദര്യവത്ക്കരണം നടത്തണം. ഇതിനായി ജനങ്ങൾ രംഗത്തിറങ്ങേണ്ടതുണ്ട്.
ഗ്രേസി ദേവസി
വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |