മലപ്പുറം: ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞപ്പോൾ എൽ.ഡി.എഫിൽ നാല് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥി പ്രഖ്യാപനം അവശേഷിക്കുന്നുണ്ട്. വള്ളിക്കുന്ന്, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി മണ്ഡലങ്ങളിലാണിത്. ഐ.എൽ.എൽ പിളർന്നതോടെ വള്ളിക്കുന്ന് സീറ്റ് സി.പി.എം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഇടതുസ്വതന്ത്രനാവും മത്സരിക്കുക. തിരൂർ, കോട്ടക്കൽ സീറ്റുകളിൽ ഒരിടത്ത് വനിതാസ്ഥാനാർത്ഥിയാവും. യു.ഡി.എഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള അസംതൃപ്തരെ ലക്ഷ്യമിട്ടാണ് നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് വിവരം.
യു.ഡി.എഫിൽ 12 സീറ്റിൽ മുസ്‌ലിം ലീഗും നാലിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ലീഗിലെ 11 സിറ്റിംഗ് എം.എൽ.എമാരിൽ ഏഴുപേർ മത്സരരംഗത്തുണ്ട്. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി, ഏറനാട് പി.കെ.ബഷീർ, മങ്കട മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നജീബ് കാന്തപുരം, കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ കുറുക്കോളി മൊയ്തീൻ, വള്ളിക്കുന്ന് ടി.വി.ഇബ്രാഹീം എന്നിവരാണ് മത്സരിക്കുന്ന എം.എൽ.എമാർ. പി.ഉബൈദുള്ള, യു.എ.ലത്തീഫ്, കെ.പി.എ.മജീദ്, അബ്ദുൽ ഹമീദ് എന്നിവർ മത്സരിക്കുന്നില്ല. മത്സരരംഗത്തുള്ള മൂന്നുപേർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളാണ്. കൊണ്ടോട്ടി ടി.പി.അഷ്‌റഫ് അലി, താനൂർ പി.കെ.നവാസ്, തിരൂരങ്ങാടി പി.എം.എ.സമീർ എന്നിവർ. വേങ്ങരയിൽ കെ.എം.ഷാജിയും മഞ്ചേരി അഡ്വ.റഹ്മത്തുള്ളയും രാഷ്ട്രീയരംഗത്തെ പരിചയസമ്പന്നരാണ്. കോൺഗ്രസിന്റെ നാല് സീറ്റുകളിൽ വണ്ടൂരിൽ എ.പി.അനിൽകുമാറും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും തുടരും. തവനൂരിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും പൊന്നാനിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.നൗഷാദ് അലിയും ജനവിധി തേടും.
ഇവിടം പോരാട്ടം കനക്കും
ജില്ലയിൽ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് ഇടതിനുള്ളത്. താനൂർ, തവനൂർ, പൊന്നാനി എന്നിവ. ചിത്രം തെളിഞ്ഞതോടെ താനൂരിലും തവനൂരിലും മത്സരം കനക്കുമെന്ന് ഉറപ്പായി. താനൂരിൽ മന്ത്രി വി.അബ്ദുറഹിമാനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 985 വോട്ടിനാണ് ഇടതുസ്വതന്ത്രനായ മന്ത്രി വി.അബ്ദുറഹിമാന്റെ വിജയം. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിൽ യു.ഡി.എഫിൽ വിള്ളലുണ്ടായിട്ടും തദ്ദേശതിരഞ്ഞെടുപ്പിൽ താനൂർ നിയോജക മണ്ഡലം പരിധിയിൽ 16,756 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ഇറങ്ങുന്നത്. പത്തുവർഷത്തെ വികസനവും വോട്ടർമാർക്ക് സുപരിചിതനാണെന്നതും യു.ഡി.എഫിലെ ഭിന്നതയിലുമാണ് അബ്ദുറഹിമാന്റെ പ്രതീക്ഷ. തവനൂരിൽ ജലീലിനെതിരെ ജില്ലയിലെ കോൺഗ്രസിന്റെ മുഖമായ വി.എസ്.ജോയി മത്സരരംഗത്തുവന്നതോടെ വാശിയേറിയ പോരാട്ടമാവും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,564 വോട്ടിനാണ് ജലീൽ വിജയിച്ചത്. അതേസമയം തദ്ദേശതിരഞ്ഞെടുപ്പിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |