തിരുവല്ല : ചാത്തങ്കരിയിൽ തെങ്ങിൻ തൈകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം. 280 ഏക്കറുള്ള ചാത്തങ്കരി പാടത്തിന്റെ വലിയ ബണ്ടിൽ നട്ടുവളർത്തിയിരുന്ന 200 മൂടോളം തെങ്ങിൻ തൈകളാണ് നശിപ്പിക്കപ്പെട്ടത്. മൂന്നു മുതൽ ഏഴുവർഷം വരെ പ്രായമുള്ള തെങ്ങിൻ തൈകളുടെ കൂമ്പും കുരുത്തോലയും ഉൾപ്പെടെയുള്ള മണ്ടഭാഗമാണ് സാമൂഹ്യവിരുദ്ധർ മുറിച്ചു നീക്കിയത്. ആൾത്താമസമില്ലാത്ത ഈഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുറിച്ചെടുത്ത കുരുത്തോല ഉൾപ്പെടുന്ന മണ്ടഭാഗം ഒന്നും അവശേഷിപ്പിക്കാതെ സംഘം ഇവിടെ നിന്ന് കടത്തിയിട്ടുണ്ട്. നെല്ല്, നാളികേര കർഷകരായ ചാത്തങ്കരി ചെരിപ്പേരിൽ വീട്ടിൽ തോമസ് ജോർജ് (സന്തോഷ് ), ചെരിപ്പേരിൽ ചാണ്ടി തോമസ് (അച്ചൻകുഞ്ഞ്), ബാബു കൊല്ലകുഴി, ചെരിപ്പേരിൽ വിനോദ് സി.തോമസ്, പുത്തൻപുരയ്ക്കൽ മോൻസി എന്നിവരുടെ തെങ്ങ് കൃഷിയാണ് ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്. ഏഴുവർഷം വരെ പ്രായമുള്ള തെങ്ങുകളുടെ ഇളം മടലുകൾ അടക്കം ചവിട്ടിയൊടിച്ച നിലയിലുമാണ്. കായ് ഫലം ലഭിച്ചു തുടങ്ങിയതും ചൊട്ട പൊട്ടുന്ന പാകത്തിലുള്ള തെങ്ങുകളുടെയും മണ്ട നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ആശങ്കയിൽ കർഷകർ
മണ്ട മുറിച്ചുമാറ്റിയ തെങ്ങുകൾ വളർച്ച മുരടിച്ച് നശിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, കൃഷി ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവം സംബന്ധിച്ച് കർഷകരുടെ പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പുളിക്കീഴ് എസ്.ഐ പറഞ്ഞു.
...........................
സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം
.................................
തെങ്ങുകൾക്ക് നാശമായുണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
(കർഷകർ)
...............................
3 മുതൽ 7 വർഷം വരെ പ്രായമുള്ള തെങ്ങിൻ തൈകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |