കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി മുസ്ളീം പുരോഹിതനെയും ക്രൈസ്തവനായ എം.പിയെയും ക്ഷണിച്ചു വരുത്തിയതിൽ ശുദ്ധിക്രിയ നടത്താൻ തന്ത്രിയുടെ നിർദേശം. ഇതോടെ ഉപദേശക സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും തിരഞ്ഞെടുപ്പ് വേളയിൽ വെട്ടിലായി.
മാർച്ച് നാലിന് രാവിലെ 11ന് തുടങ്ങിയ ഉത്രം സദ്യ രാത്രി 9.30നാണ് അവസാനിച്ചത്. അര ലക്ഷത്തോളം പേർ ഭഗവാന്റെ അന്നമുണ്ടു. എം.പി ക്ഷേത്രത്തിൽ തൊഴുത് ദേവസ്വം ബോർഡംഗം അഡ്വ.കെ.പി.അജയനൊപ്പം സദ്യയും വിളമ്പി. മുസ്ളീം പുരോഹിതന് ഊട്ടുപുരയോട് ചേർന്ന സമിതി ഓഫീസിൽ സ്വീകരണം നൽകി. വിവാദമായതിനെ തുടർന്ന് തന്ത്രിയുടെ അഭിപ്രായവും ഉപദേശക സമിതിയോട് വിശദീകരണവും ദേവസ്വം ആവശ്യപ്പെട്ടു.
പരിഹാരക്രിയകൾ വേണമെന്ന് കൊച്ചി രാജകുടുംബ പ്രതിനിധികളും തന്ത്രിക്ക് കത്ത് നൽകിയിരുന്നു. മാർച്ച് 15നാണ് തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് ദേവസ്വത്തിന് മറുപടി നൽകിയത്. ശുദ്ധിക്രിയകൾക്ക് ദേവസ്വം ഉടനെ അനുമതി നൽകുമെന്നാണ് സൂചന.
ചെലവ് ഒരുലക്ഷം
അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കുന്ന കേരള ഹിന്ദു ആരാധനാലയ (പ്രവേശനാധികാരം) ചട്ടങ്ങൾ പൂർണത്രയീശ ക്ഷേത്രത്തിൽ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. ഉത്രംസദ്യ വിവാദത്തിലും ഭക്തൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ശുദ്ധിക്രിയയ്ക്ക് ഒരു ലക്ഷം രൂപ ചെലവാകും.
തന്ത്രി നിർദേശിച്ച പരിഹാരക്രിയകൾ
• മൂന്നു ദിവസം പൂജ ആവർത്തിക്കണം.
• ശുദ്ധിക്രിയകൾ
• പശുദാനം
• പുണ്യാഹം
• പ്രായശ്ചിത്തഹോമം
• ദ്രവ്യകലശം
• വിളിച്ചുചൊല്ലി പ്രായശ്ചിത്തം
പറ്റിപ്പോയി സാറേ, രണ്ടും അബദ്ധങ്ങൾ
അന്യമതസ്ഥരെ ക്ഷണിച്ചതിനും ഉപദേശകസമിതി ട്രഷററായ ദേവസ്വം ഓഫീസർ അറിയാതെ ഉത്രം ഉത്സവത്തിന് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ചെക്ക് ഒപ്പിട്ട് നൽകിയതിനും വിശദീകരണം ചോദിച്ചപ്പോൾ അബദ്ധം പറ്റിപ്പോയെന്നാണ് പ്രസിഡന്റ് വി.ജി.വേണുഗോപാലിന്റെയും സെക്രട്ടറി കെ.പി.കേശവദാസിന്റെയും മറുപടി.
മറുപടികൾ:
അബദ്ധം 1. :അന്യമതസ്ഥരെ ക്ഷണിച്ചുവരുത്തിയത് മന:പ്പൂർവ്വമല്ല. അറിയാതെ സംഭവിച്ചു പോയതാണ്. സമൂഹത്തിലെ എല്ലാവരെയും ക്ഷേത്രവുമായി ചേർത്തു നിറുത്താനായിരുന്നു ശ്രമം. എല്ലാ മതസ്ഥരുടെയും സംഭാവനകൾ ക്ഷേത്രം സ്വീകരിക്കുന്നുണ്ട്.
അബദ്ധം 2 : പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ചെക്ക് ഒപ്പിട്ട് പാസാക്കിയത് അറിയാതെ ചെയ്തുപോയതാണ്. കണക്കുകളും വൗച്ചറുകളും സമർപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |