
തിരുവനന്തപുരം: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് പ്രതികരിച്ച രീതി ശരിയാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ ചോദിക്കേണ്ടത് പൊതുയോഗത്തിൽ അല്ലെന്നും പത്രസമ്മേളനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകൾ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന തരത്തിൽ പരാമർശങ്ങൾ ഉയർന്നിരുന്നു. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും അങ്ങനെ സംഭവിക്കുന്നത് ആർക്കാണെന്ന് ജനങ്ങൾ പലതവണ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പൊതുയോഗം എന്ന് പറഞ്ഞാൽ പത്രസമ്മേളനമല്ലല്ലോ. പത്രസമ്മേളനത്തിലാണ് ചോദ്യം ചോദിക്കേണ്ടത്. നിങ്ങൾ എല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി അതുതന്നെയാകും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ മര്യാദയില്ലേ? പൊതുയോഗത്തിൽ സംസാരിക്കുന്നത് ഇഷ്‌ടമല്ലാത്തവർക്ക് കേൾക്കാതെ പോകാം. ഇഷ്‌ടമുള്ളവർ കേട്ടാൽ മതിയല്ലോ. അതല്ലെ അതിന്റെ രീതി. അത് കലക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലായിരുന്നു'- മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോന്നിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് സദസിലിരുന്ന ഒരാൾ 'ഒരു ചോദ്യം' എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചോദ്യമെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |