
ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ (32) യാത്രയായി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീംകോടതി അനുമതി നൽകിയ ഹരീഷ് റാണയുടെ മരണ വിവരം ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. ഡൽഹി എയിംസിലായിരുന്നു അന്ത്യം.
12 വർഷം, 7 മാസം, 4 ദിവസം.. രാപകലില്ലാതെ ശുശ്രൂഷിച്ച മാതാവ് നിർമ്മല ദേവിയും പിതാവ് അശോക് റാണയും കണ്ണീരോടെ മകനെ യാത്രയാക്കി. ശരീരം മാത്രമാണ് പോകുന്നതെന്നും തങ്ങളുടെ മരണം വരെ നീ ഒപ്പമുണ്ടാകുമെന്നും പറഞ്ഞ് അവർ ഹരീഷിന്റെ നെറുകയിൽ ചുംബിച്ചു. ഇത് കണ്ട് ചുറ്റും നിന്നവർ തേങ്ങി. ഇക്കാലമത്രയും ഹരീഷിനുസമീപം നിഴലായി നിന്ന സഹോദരൻ ആശിഷ് റാണയും സഹോദരി ഭാവനാ റാണയും വിതുമ്പലടക്കാൻ പാടുപെട്ടു. ഈ വൈകാരിക നിമിഷം നേരിടാൻ നാലുപേർക്കും കൗൺസലിംഗ് നൽകിയിരുന്നു.
പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ്. 2013 ആഗസ്റ്റ് 20ന് പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നുവീണ ഹരീഷിന്റെ തലച്ചോറിന് ഗുരുതര ക്ഷതമേറ്റു. അന്നുമുതൽ കോമാവസ്ഥയിലായിരുന്ന. മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്നാണ് സുപ്രീംകോടതി മാർച്ച് 11ന് ദയാമരണത്തിന് അനുമതി നൽകിയത്.
മരണം എയിംസിൽ എത്തി പത്താംനാൾ
മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി
14ന് ഗാസിയാബാദിലെ വീട്ടിൽ നിന്ന് ഹരീഷിനെ എയിംസിലേക്ക് മാറ്റി
പാലിയേറ്രീവ് കെയർ വിഭാഗത്തിൽ പത്തംഗ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ
ജീവൻ രക്ഷാ ഉപകരണങ്ങളും ഭക്ഷണട്യൂബും ഓക്‌സിജൻ സപ്പോർട്ടും ഘട്ടങ്ങളായി മാറ്റി
വേദന പരമാവധി കുറച്ചു. ആശ്വാസം നൽകുന്ന മരുന്നുകൾ നൽകി
ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്താം ദിനമായ ഇന്നലെ മരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |