
ദേശീയ ഇൻഡോർ മീറ്റിൽ പോൾവാട്ടിൽ റെക്കാഡ് കുറിച്ച് ഭരണിക ഇളങ്ങോവൻ
ഭുവനേശ്വർ : വനിതകളുടെ പോൾവാട്ടിലെ ദേശീയ റെക്കാഡിന് ഇനി പുതിയ ഉടമ. തമിഴ്നാട്ടുകാരിയായ ഭരണിക ഇളങ്ങോവൻ. ഭുവനേശ്വറിൽ നടന്ന പ്രഥമ ദേശീയ ഇൻഡോർ അത്‌ലറ്റിക്സ് മീറ്ററിലാണ് 4.22 മീറ്റർ ചാടിക്കടന്ന് ഭരണിക ചരിത്രമെഴുതിയത്. 2022ൽ റോസി മീന പോൾരാജ് കുറിച്ച 4.21 മീറ്ററിന്റെ റെക്കാഡാണ് ഭരണിക മാറ്റിയെഴുതിയത്.
കഴിഞ്ഞയാഴ്ച ബെംഗളുരുവിലെ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിൽ നടന്ന ഇന്ത്യൻ ഓപ്പൺ ജമ്പ്സ് മീറ്റിൽ 4.10 മീറ്റർ ചാടിക്കടന്ന് സ്വർണം നേടി ഏഷ്യൻ ഗെയിംസ് യോഗ്യത ഉറപ്പാക്കിയതിന് പിന്നാലെയാണ് ഭരണിക ഇൻഡോർ മീറ്റിൽ റെക്കാഡ് തിരുത്തിയത്.
അഫ്സലിന് സ്വർണം
800 മീറ്ററിൽ മലയാളി താരം പി.അഫ്സൽ സ്വർണം നേടി.ഒരു മിനിട്ട് 47.86 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്. 3000 മീറ്ററിൽ ശിവജി പരശുറാമും ലോംഗ്ജമ്പിൽ പ്രവീൺ ചിത്രവേലിനെ അട്ടിമറിച്ച സരുൺ പയാസിംഗും സ്വർണം നേടി.
അണ്ടർ 20 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കേരളത്തിന്റെ ഡോണ മറിയ സ്വർണം നേടി. 13.35 മീറ്ററാണ് ഡോണ എറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |