
കൊച്ചി: ഇന്ത്യൻ ഫുട്ബാൾ ടീമിന് മുന്നിൽ സ്റ്റേഡിയം കൊട്ടിയടച്ച് വിവാദത്തിലായ ജി.സി.ഡി.എയ്ക്ക് ഒടുവിൽ മനംമാറ്റം. ഇന്ത്യയും ഹോംഗ്കോംഗും തമ്മിൽ 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യൻകപ്പ് അവസാനറൗണ്ട് യോഗ്യതാ മത്സരത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാൻ കെ.എഫ്.എയ്ക്ക് സാവകാശം നൽകി. മത്സരദിവസത്തെ വാടകയായ മൂന്നുലക്ഷംരൂപ കെ.എഫ്.എ ഇന്നലെ അടച്ചു. 25ലക്ഷംരൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യപരിശീലകൻ ഖാലിദ് ജമീലിന്റെ വാർത്താസമ്മേളനത്തിന് അനുമതി നൽകാതിരിക്കുകയും ഇന്ത്യൻ ടീമിന്റെ പരിശീലനം മുടക്കുകയും ചെയ്ത നടപടി ദേശീയ മാദ്ധ്യമങ്ങളിലുൾപ്പെടെ വാർത്തയായത് കേരളത്തിന് നാണക്കേടായിരുന്നു. വ്യാപകവിമർശനം ഉയർന്നതോടെയാണ് ജി.സി.ഡി.എയുടെ മനസ് മാറിയത്. തുക അടയ്ക്കാൻ കെ.എഫ്.എ അലംഭാവം കാണിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് ജി.സി.ഡി.എ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഹോംഗ്കോംഗ് എത്തി
മത്സരത്തിനായി ഹോംഗ്കോംഗ് ടീം ഇന്നലെ കൊച്ചിയിലെത്തി. ക്രൗൺപ്ലാസ ഹോട്ടലിലാണ് താമസം. ഇന്നുമുതൽ ടീം പനമ്പള്ളിനഗർ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. ബ്ലാസ്റ്റേഴ്സിന്റെ തൃപ്പൂണിത്തുറയിലെ പരിശീലനഗ്രൗണ്ടിലാണ് ഇന്ത്യൻ ടീം പരിശീലിക്കുന്നത്. ഇരുടീമുകളും 30ന് വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 31ന് രാത്രി ഏഴിനാണ് കിക്കോഫ്.
ടിക്കറ്റ്-199
ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. ജീനിയുടെ ആപ്പ് മുഖേന ടിക്കറ്റുകൾ വാങ്ങാം. 199 രൂപ മുതലാണ് നിരക്ക്. 10 വർഷത്തിന് ശേഷമാണ് കൊച്ചിയിൽ ഇന്ത്യ ബൂട്ടുകെട്ടുന്നത്. 2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അവസാനത്തേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |