
തകർന്നടിഞ്ഞ് ഓഹരിയും രൂപയും
കൊച്ചി: ലോകമൊട്ടാകെ ഇന്ധന പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളർ കടന്നതിനാൽ സാമ്പത്തിക മേഖല രൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി. കമ്പനികളുടെ വിൽപ്പനയെയും ലാഭത്തെയും എണ്ണ വില വർദ്ധന ബാധിക്കും. വിദേശ നിക്ഷേപകർക്കൊപ്പം ആഭ്യന്തര ഫണ്ടുകളും വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതാണ് ഓഹരികൾക്ക് തിരിച്ചടിയായത്.
സെൻസെക്‌സ് ഇന്നലെ 1,690.23 പോയിന്റ് നഷ്‌ടവുമായി 73,583.22ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 486.85 പോയിന്റ് ഇടിഞ്ഞ് 22819.60ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത ഇടിവുണ്ടായി. ബാങ്ക് നിഫ്‌റ്റി 2.67 ശതമാനം ഇടിഞ്ഞു.
നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്
ഒൻപത് ലക്ഷം കോടി രൂപ
ആഗോള വിപണികൾക്കും അടിതെറ്റുന്നു
ഏഷ്യയിലെയും യു.എസിലെയും ഓഹരി വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യയിലെ നിക്ഷേപകർക്കും ആശങ്ക സൃഷ്‌ടിച്ചത്. യുദ്ധം അനിശ്ചിതമായി നീണ്ടാൽ ക്രൂഡോയിൽ വില ബാരലിന് 150 ഡോളർ വരെ ഉയരുമെന്ന ആശങ്ക ശക്തമാണ്.
തകർന്നടിഞ്ഞ് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനൊപ്പം എണ്ണക്കമ്പനികളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതോടെ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് താഴ്ചയിലെത്തി. തുടർച്ചയായി റെക്കാഡ് പുതുക്കി രൂപ താഴേക്ക് നീങ്ങുന്നതിനാൽ ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ കൂടാൻ സാദ്ധ്യതയേറി. ഡോളറിനെതിരെ രൂപ 86 പൈസ നഷ്‌ടത്തോടെ 94.82ൽ അവസാനിച്ചു. യുദ്ധം രൂക്ഷമായാൽ രൂപയുടെ മൂല്യം 100 കടന്നേക്കും.
സ്വർണ വില മുകളിലേക്ക്
യുദ്ധം ശക്തമാകുമ്പോഴും സ്വർണ വില വീണ്ടും മുകളിലേക്ക് നീങ്ങുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഫണ്ടുകൾ വീണ്ടും പണമൊഴുക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,440 ഡോളറിലെത്തി. കേരളത്തിൽ പവൻ വില ഇന്നലെ രണ്ട് തവണായി 760 രൂപ ഉയർന്ന് 1,06,760 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് 2.4 ലക്ഷം രൂപയായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |