
കൊച്ചി: അദാനിയും അംബാനിയും അമേരിക്കയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ ടീമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഡൊണാൾഡ് ട്രംപ് ഇറാനെ ആദ്യം ആക്രമിച്ചപ്പോഴും ഇസ്രയേൽ പാലസ്തീനെ ആക്രമിച്ചപ്പോഴും മൗനം പാലിച്ചയാളാണ് മോദി. മോദിയുടെ വാ പൂട്ടി താക്കോൽ അമേരിക്കൽ പ്രസിഡന്റിന് കൊടുത്തതു പോലെയാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ബി.ജെ.പിക്കെതിരെയും വർഗീയതയ്‌ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നവരാണ് സി.പി.എം. ഇത് മറച്ചുവച്ച് ഡീൽ എന്നുപറഞ്ഞ് നുണ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസും. പല വിഷയങ്ങളിലും ബി.ജെ.പിയും കോൺഗ്രസും ചക്കിക്കൊത്ത ചങ്കരന്മാരെ പോലെയാണ്. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ എന്തിനു നിഷേധിക്കുന്നുവെന്ന് പ്രധാനമന്ത്രി മറുപടി നൽകണം.
ദേശീയ തൊഴിലുറപ്പ് പദ്ധതി പൂർണമായും ഇല്ലാതാക്കി. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമം ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്. കർണാടകയും തെലങ്കാനയും കോൺഗ്രസിന്റെ എ.ടി.എമ്മുകളായി മാറി. അവിടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കോൺഗ്രസിനായിട്ടില്ല. വാക്ക് പാലിച്ച ശേഷമേ രാഹുൽ ഗാന്ധി കേരളത്തിൽ വാഗ്ദാനങ്ങൾ നൽകാവൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വയനാട്ടിൽ എൽ.ഡി.എഫ് സർക്കാർ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കുകയാണ്. ഈ സമയത്ത് വീട് നിർമ്മിക്കുമെന്ന് പറഞ്ഞ് വരുന്നവർ എത്ര രൂപയാണ് പിരിച്ചതെന്ന് വ്യക്തമാക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |