
കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ശ്രീഭൂതപുരം, പാറത്തെറ്റ, മനയ്ക്കക്കുടി, വെള്ളാരപ്പിള്ളി, എടനാട്, ചൊവ്വര, കൊണ്ടോട്ടി തുടങ്ങിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യത്തിന് കുടിവെള്ളമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. കിണറുകളിൽ വെള്ളം വളരെ കുറവായതിനാൽ ദൈനംദിന ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. വേനൽമഴ ലഭിക്കാത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ജാതിപോലുള്ള ഫലവൃക്ഷങ്ങളും വീടുകളിലെ പച്ചക്കറി കൃഷികളും മറ്റും ഉണങ്ങിപ്പോകുന്ന അവസ്ഥയിലായി.
ലിഫ്റ്റ് ഇറിഗേഷനുകളിൽ പൂർണതോതിൽ പമ്പിംഗ് പോലുമില്ല. ജലസേചനം കൃത്യമായി നടത്തിയാൽ കിണറുകളിൽ ആവശ്യത്തിന് വെള്ളം നിറയുമായിരുന്നു. ഭാഗികപമ്പിംഗ് കൂടുതൽ വരൾച്ചയുണ്ടാക്കുകയാണ്. ലിഫ്‌റ്റ് ഇറിഗേഷൻ കനാൽ സംവിധാനം കാര്യക്ഷമമായാൽ വിളവർദ്ധനവുണ്ടാകുമെന്നും കുടിവെള്ള പ്രതിസന്ധി മാറുമെന്നും പ്രദേശവാസികൾ പറയുന്നു.
പ്രശ്നപരിഹാരത്തിന്
1 കാഞ്ഞൂർ - എടനാട് ലിഫ്‌റ്റ് ഇറിഗേഷൻ പൂർണമായും പമ്പിംഗ് ആരംഭിക്കണം
2 അതിവരൾച്ചയും വേനൽച്ചൂടും നേരിടുവാൻ ജലസേചനക്കനാൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കണം
3 നിരവധിതവണ പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതാണ്
4 സർക്കാർതലത്തിൽ ഒരു തീരുമാനമില്ലാതെ നീണ്ടുപോകുന്നതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് ടാങ്കറിൽ വെള്ളമെത്തിച്ചു നൽകുന്നുണ്ട്. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളവിതരണവും നടക്കുന്നുണ്ട്
പ്രിൻസി ഡേവിസ്,
പ്രസിഡന്റ്,
ശ്രീമൂലനഗരം പഞ്ചായത്ത്
പാറത്തെറ്റ, മനയ്ക്കക്കുടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇറിഗേഷൻവെള്ളം എത്തിക്കുന്നതിലൂടെ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകും. അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം
എ.എം. നാസർ (പ്രസിഡന്റ്),
വി.എസ്. സതീശൻ (സെക്രട്ടറി),
നൗഷാദ് ശ്രീമൂലനഗരം (ട്രഷറർ)
ഡ്രിഫ്രാ ശ്രീമൂലനഗരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |