
നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, പനവൂർ എന്നീ പഞ്ചായത്തുകൾ അടങ്ങിയ നിയമസഭാ മണ്ഡലമാണ് വാമനപുരം. വർഷങ്ങളായി എൽഡിഎഫിന് മേൽകെെയുള്ള മണ്ഡലം ഇത്തവണ ആർക്കൊപ്പം? മലയോര മണ്ഡലമായ ഇവിടെ ഇത്തവണ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് സിറ്റിംഗ് എംഎൽഎ ഡി കെ മുരളിയെ തന്നെയാണ്.
ജനകീയനായ ഇദ്ദേഹത്തെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോടിനെയാണ്. വേണു കാരണവരാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ 10 വർഷത്തിനിടെ 2200 കോടി രൂപയുടെ വികസനപദ്ധതികൾ വാമനപുരത്ത് നടപ്പിലാക്കിയെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. ഇവ എണ്ണിപ്പറഞ്ഞാണ് പ്രചാരണവും. വോട്ടർമാരോട് സംസാരിക്കുമ്പോഴും ഡി കെ മുരളിക്ക് അനുകൂലമാണ് ഇത്തവണയും മണ്ഡലം. ഇടത് ചായയ്‌വുള്ള മണ്ഡലത്തിൽ സ്ഥിരമായി ലഭിക്കുന്ന വോട്ട് ഇത്തവണയും ലഭിക്കുമെന്ന അത്മവിശ്വാസം ഡി കെ മുരളിക്ക് ഉണ്ട്. എങ്കിലും പ്രചാരണത്തിലും അദ്ദേഹം ഒട്ടും പിന്നിലല്ല.
ഡി കെ മുരളിക്കെതിരെ യുവ നേതാവിനെ നിർത്തിയാണ് കോൺഗ്രസ് അങ്കം കുറിക്കുന്നത്. വാമനപുരത്തിന്റെ ന്യൂനപക്ഷ വോട്ട് സുധീർ ഷാ നേടുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. കഴിഞ്ഞ വർഷത്തെ പോലെ വലിയ ലീഡ് ഉയർത്താൻ ഇത്തവണ ഡി കെ മുരളിക്ക് കഴിഞ്ഞെന്ന് വരില്ല. കാരണം സുധീർ ഷാ പാലോട് മണ്ഡലത്തിൽ ജനകീയനാണ്. യുവാക്കളുടെ തൊഴിൽ പ്രശ്നം, വന്യജീവി പ്രശ്നം എന്നിവ പരിഹരിക്കുമെന്നാണ് സുധീർ ഷാ പറയുന്നത്. മണ്ഡലത്തിൽ വലിയ രീതിയിൽ പ്രചാരണം അദ്ദേഹം നടത്തുന്നുണ്ട്. ഇത് സുധീർ ഷായ്ക്ക് അനുകൂലമായി ചിന്തിക്കാൻ ഒരു വിഭാഗം യുവാക്കളെ പ്രേരിപ്പിക്കുന്നു. സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ 10 വർഷത്തെ ഡി കെ മുരളിയുടെ പ്രവർത്തനം മോശമാണെന്ന അഭിപ്രായം മണ്ഡലത്തിനില്ല. എന്നാൽ ഒരു യുവ രക്തത്തിന് അവസരം നൽകണമെന്ന ചിന്ത പങ്കുവയ്ക്കുന്നവരും കുറവല്ല.
രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് എൻഡിഎ സ്ഥാനാർത്ഥി മണ്ഡലത്തിൽ എത്തുന്നത്. ചില പ്രദേശങ്ങളിൽ നിന്ന് ബിജെപിക്ക് അനുകൂലമായി കൂടുതൽ വോട്ട് എത്തുമെന്നും പാർട്ടി കണക്ക് കൂട്ടുന്നു.
പരമ്പരാഗത ശക്തി കേന്ദ്രത്തിൽ അപ്രതീക്ഷിതമായ മത്സരം നേരിടുമ്പോഴും വിജയിച്ച് കയറാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടല്‍. ഭൂരിപക്ഷം അൽപ്പം കുറഞ്ഞാലും ജയം ഉറപ്പെന്നാണ് സിപിഎം വിലയിരുത്തുന്നതും. സുധീര്‍ഷായിലൂടെ വാമനപുരത്ത് അട്ടിമറി ജയം എന്ന് യുഡിഎഫ് കണക്ക്കൂട്ടുമ്പോൾ സാന്നിദ്ധ്യം വിപുലീകരിക്കുമെന്ന് തന്നെയാണ് എന്‍ഡിഎയുടെ അവകാശവാദം. മൂന്ന് മുന്നണികളും ശക്തമായ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ വാമനപുരത്തെ പോരാട്ട ചൂട് കനക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |