കോട്ടയം : കമ്പ്യൂട്ടറിന്റെ കാലമാണെങ്കിലും എം.എസ്. കുമാരി പഠിപ്പിക്കുന്നത് ടൈപ്പ് റൈറ്റിംഗ്. തിരുനക്കരയിൽ ശാസ്താനിലയം വീടിരിക്കുന്ന കെട്ടിടത്തിലാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. 79-ാം വയസിലും കുമരി നിറഞ്ഞ മനസോടെ തന്റെ ജോലി നിർവഹിക്കുന്നു.
1965 ൽ ഭർത്താവ് ബി.എം. കുമാർ സ്ഥാപിച്ച ഇന്ത്യൻ കോളേജിന്റെ ഭാഗമായാണ് ടൈപ്പ് റൈറ്റിംഗ് പരിശീലനകേന്ദ്രം ആരംഭിച്ചത്. വിവാഹത്തിനു ശേഷം ടൈപ്പിംഗും ഷോർട്ട് ഹാൻഡും അഭ്യസിച്ച കുമാരി ഇവിടെ അദ്ധ്യാപികയായി. ഭർത്താവിന്റെ മരണത്തോടെ നടത്തിപ്പ് ചുമതലയും ഏറ്റെടുത്തു. 70ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. ഇപ്പോൾ 10 പേരായി ചുരുങ്ങി. ജോലിയുള്ളവരും പത്തും പ്ലസ്ടുവും കഴിഞ്ഞവരും ഇതിൽ ഉൾപ്പെടും.16 വർഷം പഴക്കമുള്ള 12 ടൈപ്പ് റൈറ്റിംഗ് മെഷീനുകളാണുള്ളത്. പുതിയവ കിട്ടാത്തതിനാൽ സ്വയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കും.
ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ലഭിക്കുന്നതിനും പ്രൊമോഷനും കെ.ജി.ടി.ഇ എന്ന സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചിരിക്കണമായിരുന്നു. ഇപ്പോൾ ഡി.സി.എ പോലുള്ള കോഴ്സാണ് പരിഗണിക്കുക. കമ്പ്യൂട്ടർ ടൈപ്പിംഗിലെ സ്പീഡ് വർദ്ധിപ്പിക്കുന്നതിനും ഇവിടെ പരിശീലനം തേടുന്നുണ്ട്. ഇംഗ്ലീഷും മലയാളവും പഠിപ്പിക്കും. എം.എസ് വേഡുമുണ്ട്. പാമ്പാടി എൽ.ബി.എസ് സെന്ററും മോഡൽ സ്‌കൂളുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
'' മെക്കാനിക്കിനെ കിട്ടാനില്ല. പാർട്‌സുകളും ലഭ്യമല്ല. എങ്കിലും മരണം വരെ ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ട് കൊണ്ടുപോകും.
-എം.എസ്. കുമാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |