
തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് അറിയിച്ചിരുന്ന സമയം ഉച്ചകഴിഞ്ഞു മൂന്നു മണി. ഇരുപതിനായിരം ആളുകൾക്ക് ഇരിക്കാവുന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ സദസ്സ് പന്ത്രണ്ടരയോടെ നിറഞ്ഞു. രണ്ടേകാലിനു പൊതു സമ്മേളനം ആരംഭിച്ചു.
നമ്മൾ കാത്തിരിക്കുന്ന നേതാവ് മോദിജി ചങ്ങനാശ്ശേരിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങി എന്ന് അറിയിച്ചതോടെ മോദീ... മോദീ... മോദീ വിളികൾ ഉച്ചത്തിലും താളത്തിലും ഉയർന്നു.
ചങ്ങനാശ്ശേരിയിൽ നിന്നു കാറിൽ തിരുവല്ലയിലേക്ക് തിരിച്ച മോദിയെ കാണാൻ പെരുന്ന മുതൽ എം.സി റോഡിൽ ഇരു വശങ്ങളിലും എൻ.ഡി.എ പ്രവർത്തകർ നിറഞ്ഞു. 3.34ന് മോദിയുടെ സുരക്ഷാ വാഹനങ്ങൾ സ്റ്റേഡിയത്തിന്റെ കവാടം കടന്നപ്പോഴേക്കും സദസ് മോദീ... ഭാരത് മാതാ കീ ജയ് വിളികളാൽ പ്രകമ്പനം കൊണ്ടു. വേദിയുടെ പിന്നിലെ വാതിൽ മോദിക്കായി തുറന്നപ്പോൾ പ്രവർത്തകർ വീണ്ടും ആർത്തു വിളിച്ചു.
' ജയ് കേരളം ജയ് വികസിത കേരളം...'തുടക്കം ആവേശത്തിലാക്കിയ മോദിയുടെ വാക്കുകൾ ജനം ഏറ്റു വിളിച്ചു. 'എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ... എല്ലാവർക്കും നമസ്കാരം. ഭഗവാൻ ശ്രീവല്ലഭന്റെ ചരണങ്ങളിൽ ഞാൻ പ്രണമിക്കുന്നു. ശബരിമല ശ്രീ അയ്യപ്പനും പ്രണാമം..' പ്രവർത്തകർ ആവേശഭരിതരായി മുദ്രാവക്യം മുഴക്കിി. സദസ്സിൽ നിന്ന് മോദിയുടെയും അമ്മ ആശാബെന്നിന്റെയും ഛായാ ചിത്രം ഉയർത്തിയ പ്രവർത്തകർക്ക് മോദി നന്ദി പറഞ്ഞു. എസ്.പി.ജി അത് വന്നു വാങ്ങി.
' ചങ്ങനാശ്ശേരിയിൽ നിന്ന് ഇവിടേക്ക് ഞാൻ വരുമ്പോൾ റോഡ് ഷോ നടത്തിയില്ലെങ്കിലും അതുപോലെ ആയിരുന്നു. ഇവിടെ ഇരിക്കുന്നവരേക്കാൾ ആളുകൾ റോഡിലും ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദി'. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പതിനൊന്നു സ്ഥാനാർത്ഥികൾ വേദിയിലുണ്ടായിരുന്നു. അവരോടെല്ലാം മുന്നിലേക്ക് വരാൻ മോദി ആവശ്യപ്പെട്ടു. അവർക്ക് നടുവിൽ നിന്ന് കൈകൾ ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്തു. വീണ്ടും പ്രസംഗ പീഠത്തിനരികിലേക്ക്.
'തിരുവല്ല വികസനത്തിന്റെ കേന്ദ്രമാകും. തിരുവല്ലയിലെ ജനങ്ങളാണ് ഞങ്ങളുടെ ശക്തി...'മലയാളത്തിൽ പറഞ്ഞ വാക്കുകൾക്കൊടുവിൽ മോദിയുടെ ഗ്യാരണ്ടി. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ മോദി നാൽപ്പത്തഞ്ചു മിനിട്ട് പ്രസംഗിച്ചു. തിരികെ ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. കേരള തലസ്ഥാനത്ത് മോദി കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടത്തി. ആവേശഭരിതരായി ജനം റോഡിന്റെ ഇരുവശത്തും നിന്ന് അഭിവാദ്യം ചെയ്തു. സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ആർ.ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. രാത്രി തന്നെ മോദി തിരുവനന്തപുരത്തു നിന്നു മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |