
സി.പി.ഐ നേതാവും റവന്യു മന്ത്രിയുമായ കെ. രാജൻ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഒല്ലൂരിൽ ജനവിധി തേടുമ്പോൾ ആവർത്തിച്ച് അടിവരയിടുന്ന മുദ്രാവാക്യം വികസനമാണ്. മണ്ഡലം രൂപീകൃതമായത് മുതൽ ഇടതും വലതും മാറി മാറി ഭരിച്ച ഒല്ലൂരിൽ കരുത്തുറ്റ അടിത്തറ ഉണ്ടാക്കാനായത്,വികസന പ്രവർത്തനങ്ങളാലാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു.
?വികസനത്തിനപ്പുറം അനുകൂല ഘടകങ്ങൾ
വികസന പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഒല്ലൂരിൽ നടപ്പാക്കി. മണ്ഡലത്തിലെ വലിയ പ്രശ്‌നമായിരുന്ന മലയോരപട്ടയം പരിഹരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്ന അപേക്ഷകളിൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തിയിട്ടും കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ചില്ല. ഈ സാഹചര്യത്തിൽ,അയ്യായിരത്തിലേറെ അപേക്ഷകൾ സമർപ്പിക്കുകയും മുപ്പത് വർഷത്തിന് ശേഷം ജോയിന്റ് വെരിഫിക്കേഷൻ എന്ന ആവശ്യം കേന്ദ്രസർക്കാരുമായി സംസാരിച്ച് നടപ്പാക്കുകയും ചെയ്തത്. അങ്ങനെ മൂവായിരത്തിലേറെ മലയോരപട്ടയങ്ങൾ കൊടുത്തു. പതിനെട്ട് പട്ടയങ്ങൾ കൊടുത്തിരുന്ന സ്ഥലത്ത് പട്ടയപ്രശ്‌നങ്ങൾ പൂർണമായി പരിഹരിച്ചു. ജനങ്ങളുമായി ഏറെ ആത്മബന്ധമുണ്ടാക്കി.
?സുവോളജിക്കൽ പാർക്കാണോ ആദ്യം ചൂണ്ടിക്കാണിക്കുക
പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് അടക്കം അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളും പിൽഗ്രിം സെന്ററുകളും ഇടനാഴിയും വരുന്നു. അതിന്റെ ലക്ഷ്യം എല്ലാ വീട്ടിലും ഒരു തൊഴിലെന്നതാണ്. ഏറെ ശ്രമകരവും ജനകീയവുമായ പദ്ധതിയാണ്. വരുന്ന വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഹോം സ്റ്റേ അടക്കമുള്ള ടൂറിസ്റ്റ് വില്ലേജാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾ എല്ലാം നടന്ന മണ്ഡലമാണിത്. ഒല്ലൂർ സമൃദ്ധി പോലുള്ള പദ്ധതികളിലൂടെ ക്ഷേമപ്രവർത്തനങ്ങളെല്ലാം നടപ്പാക്കി. മലയോര കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധന നടത്തി വിദേശത്തേയ്ക്ക് കയറ്റി അയച്ചു.
?ഭരണത്തോടുള്ള പ്രതിഫലനമാകുമോ ഒല്ലൂരിൽ
സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ പോസിറ്റീവ് വശങ്ങൾ എല്ലാം പ്രതിഫലിക്കും. റവന്യു വകുപ്പ് മാത്രമല്ല മറ്റെല്ലാ വകുപ്പുകളുടേയും വികസനമാണ് നിർണായകമാകുക. അതോടൊപ്പം ആദിവാസികളടക്കം പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായത് നേട്ടമാണ്. ഒളകരയിലെ 45 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകി. അമ്പത് വർഷത്തെ അവരുടെ കാത്തിരിപ്പാണിത്. കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിലുണ്ടായ വികസനമാണ് ജനം ചർച്ച ചെയ്യുന്നത്.
?ഇടതുപാർട്ടികളിൽ നിന്ന് നേതാക്കൾ വിട്ടുപോകുന്നത്
ഈ മണ്ഡലത്തിൽ ഇടതുപാർട്ടികളിൽ നിന്ന് ആരും വിട്ടുപോയിട്ടില്ല. പാർട്ടിയിൽ നിന്ന് ആരെങ്കിലും വിട്ടുപോയതോ മറ്റു രാഷ്ട്രീയവിവാദങ്ങളോ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. സി.പി.ഐയും സി.പി.എമ്മും അടക്കം എൽ.ഡി.എഫ് ഒരു പാർട്ടി എന്ന പോലെ ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. വിവാദങ്ങൾ ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. മൂന്നാമതും ഇടതുസർക്കാർ വരണമെന്ന പൊതുവികാരമാണ് പ്രതിഫലിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |