
ന്യൂഡൽഹി: കേരളം മറ്റെന്നാൾ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ,ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിലെ നിർണായക വാദംകേൾക്കൽ ഇന്ന് ആരംഭിക്കും. മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌ക്കർത്താക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം കോടതി തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
അതിന് അടിസ്ഥാനമാക്കേണ്ട മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമപ്രശ്‌നങ്ങളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ 9 അംഗ ഭരണഘടനാ ബെഞ്ച് വാദംകേൾക്കുന്നത്. ഈ വിധി അടിസ്ഥാനമാക്കിയാണ് അഞ്ചംഗ ബെഞ്ച് യുവതീപ്രവേശനം വേണോ,വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
വിവിധ മതവിഭാഗങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് പരിഗണിക്കുന്നത്. ഏപ്രിൽ 22ന് അവസാനിക്കുന്ന നിലയിൽ 8 ദിവസത്തെ വാദംകേൾക്കലാണ് നിശ്ചയിച്ചിരിക്കുന്നത്.
സൂര്യകാന്തിനു പുറമെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദിൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ ജഡ്‌ജി.
യുവതീപ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്,ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്,പന്തളം രാജകുടുംബം തുടങ്ങിയ കക്ഷികൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളിലും വാദംകേൾക്കും. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്നതിരെയുള്ള ഹർജികളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.
എതിർക്കുന്നവർക്ക് ഒമ്പതാം തീയതി വരെ
1.യുവതീപ്രവേശനത്തെ എതിർക്കുന്നവരെ ഇന്നു മുതൽ 9 വരെ കേൾക്കും.
2.യുവതീപ്രവേശനം അനുവദിച്ച വിധിയെ പിന്തുണയ്ക്കുന്നവർക്ക് 14 മുതൽ 16 വരെ വാദം പറയാം
3.മറുവാദം പറയാൻ 21ന് ഇരുഭാഗത്തിനും അവസരം
4.അമിക്കസ് ക്യൂറിയെ 22ന് കേൾക്കും
യുവതീ പ്രവേശനം സർക്കാർ എതിർക്കും
യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച കത്ത് സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകൻ നിഷെ രാജൻ ശങ്കർ, കോടതി നിയോഗിച്ച നോഡൽ ഓഫീസർക്ക് കൈമാറി. ഇന്നു മുതൽ കേരളത്തിലെ വോട്ടെടുപ്പ് നടക്കുന്ന ഒമ്പതു വരെയാണ് യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം വിശാലബെഞ്ച് കേൾക്കുന്നത്.
മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 25, മതത്തിന്റെ ഉന്നനമനത്തിലേക്ക് നയിക്കുന്ന പ്രവൃത്തികൾക്കും ബാധകമാണെന്ന് സംസ്ഥാന സർക്കാർ അറിയിക്കും. മതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ചടങ്ങുകൾ, ആരാധനാരീതികൾ എന്നിവ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും വ്യക്തമാക്കും. അയ്യപ്പന്മാർ പ്രത്യേക വിശ്വാസ സമൂഹമാണോയെന്നതിലും നിലപാട് അറിയിച്ചേക്കും. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത്. മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌ക്കർത്താക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം കോടതി തീരുമാനമെടുക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |