
മഴ വൈകിപ്പിച്ച മത്സരത്തിൽ മുംബയ്‌ക്കെതിരെ രാജസ്ഥാൻ റോയൽസിന് 27 റൺസ് വിജയം
ഗോഹട്ടി : ഇന്നലെ അസാമിലെ ഗോഹട്ടി ബരസ്പാറ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും മുംബയ് ഇന്ത്യൻസും തമ്മിലുള്ള മത്സരം രണ്ടര മണിക്കൂറോളം മഴ തടസപ്പെടുത്തിയെങ്കിലും രാജസ്ഥാൻ റോയൽസിൽ നിന്ന് വിജയം തട്ടിപ്പറിക്കാനായില്ല . 27 റൺസിനാണ് രാജസ്ഥാൻ മുംബയ്‌യെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് കളികളിൽ ആറ് പോയിന്റുമായി രാജസ്ഥാൻ ഒന്നാമതായി.
11 ഓവറായി വെട്ടിച്ചുരുക്കിയ കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 150/3 എന്ന സ്കോർ ഉ യർത്തിയപ്പോൾ മുംബയ്‌യുടെ മറുപടി 123/9ൽ ഒതുങ്ങുകയായരുന്നു. ജസ്പ്രീത് ബുംറ ഉൾപ്പെടുന്ന ബൗളിംഗ് നിരയ്ക്ക് എതിരെ തുരുതുരാ സിക്സും ഫോറുമടിച്ച യശസ്വി ജയ്സ്വാളും(77 നോട്ടൗട്ട്) വൈഭവ് സൂര്യവംശിയും (39) ചേർന്നാണ് റൺമഴ പെയ്യിച്ചത്. 32 പന്തുകൾ പേരിട്ട യശസ്വി 10 ഫോറുകളും നാലു സിക്സുകളും പറത്തി തുടക്കം മുതൽ ഒടുക്കം വരെ ക്രീസിൽ നിന്നു. 14 പന്തുകളിൽ ഒരു ഫോറും അഞ്ചു സിക്സും പറത്തിയ വൈഭവ് സൂര്യവംശി ഓപ്പണിംഗിൽ അഞ്ചോവറിൽ 80 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. ധ്രുവ് ജുറേൽ (2),റിയാൻ പരാഗ് (20) എന്നിവരുടെ വിക്കറ്റുകൾ കൂടി രാജസ്ഥാന് നഷ്ടമായി.
മറുപടിക്കിറങ്ങിയ മുംബയ്‌യ്ക്ക് റയാൻ റിക്കിൾട്ടൺ (8), രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (6), തിലക് വർമ്മ (14), ഹാർദിക് പാണ്ഡ്യ (9) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോഴേ ചുവടുകൾ പതറി. 25 റൺസ് വീതം നേടിയ നമാൻ ധിറും ഷെഫാനേ റൂതർഫോഡും ചേർന്നാണ് 100 കടത്തിയത്. രാജസ്ഥാനുവേണ്ടി നാന്ദ്രേ ബർഗറും സന്ദീപ് ശർമ്മയും രവി ബിഷ്ണോയ്‌യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലുള്ള ഐ.പി.എൽ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 3.4 ഓവറിൽ 25/2 എന്ന നിലയിലെത്തിയപ്പോഴാണ് മഴ വീണത്. രാത്രി 11 മണിക്കും മത്സരം പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |