
കൊച്ചി: അയൽവാസിയെ ഓട്ടോ തടഞ്ഞ് ആക്രമിച്ച് പണവും മൊബൈലും കവർന്ന യുവാവിനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു, ആറുമാസം മുമ്പ് കാപ്പ ചുമത്തി നാടുകടത്തപ്പെട്ട മരട് അയനി അമ്പലത്തിന് സമീപം ദീപാ മന്ദിറിൽ മണികണ്ഠനാണ് (33) പിടിയിലായത്. അയൽവാസിയായ ഓട്ടോ ഡ്രൈവർ പുത്തൻപുരയ്ത്തൽ ജോൺസണെയാണ് (51) വ്യാഴാഴ്ച രാത്രി 11ന് കുണ്ടന്നൂർ ക്രൗൺ പ്ലാസയ്ക്ക് മുന്നിൽ വച്ച് തടഞ്ഞ് ആക്രമിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളിയുമായി ചന്ദ്രൂർ ഭാഗത്തേക്ക് പോകവേയായിരുന്നു സംഭവം. ഓട്ടോ തടഞ്ഞുനിറുത്തി ബലമായി പിടിച്ചിറക്കി കഴുത്തിന് അടിച്ചു. യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. തുടർന്ന് ജോൺസണിന്റെ പോക്കറ്റിൽ നിന്ന് 500 രൂപയും ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ നിന്ന് മൊബൈലും കവർന്നു.
ആഴ്ചകൾക്ക് മുമ്പ് പ്രതിയുടെ പക്കൽ നിന്ന് ജോൺസൺ കത്തി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. ഈ കത്തിക്ക് പൈസ നൽകണമെന്ന് മണികണ്ഠൻ ആവശ്യപ്പെട്ടെങ്കിലും ജോൺസൺ വഴങ്ങാതിരുന്നതാണ് പ്രകോപന കാരണം. മണികണ്ഠനെ ആറുമാസം മുമ്പ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയെങ്കിലും ഇയാൾ അപ്പീൽ നൽകി ശിക്ഷയിൽ ഇളവ് നേടി. എല്ലാ തിങ്കളാഴ്ചയും മരട് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് അപ്പീൽ സമിതി ഇളവ് നൽകിയത്. ഇതിനിടെ വീണ്ടും അറസ്റ്റിലായതോടെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നടപടി ആരംഭിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |