
നിംഗ്ബോ : ചൈനയിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിന്റെ ഫൈനലിലെത്തി വിസ്മയമായി ഇന്ത്യൻ യുവ പുരുഷതാരം ആയുഷ് ഷെട്ടി. ഇന്നലെ നടന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനുമായ കുൻലാവുത്ത് വിദിത്ത് സരണിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ആയുഷ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ : 10-21,21-19, 21-17. ആദ്യ ഗെയിം കൈവിട്ടശേഷമായിരുന്നു ലോക റാങ്കിംഗിൽ 25-ാം സ്ഥാനക്കാരനായ ആയുഷിന്റെ തിരിച്ചുവരവ്. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവും 2023ലെ ലോക ചാമ്പ്യനുമായ വിദിത്ത് സരണിനെ രണ്ടാമത്തേയും മൂന്നാമത്തേയും ഗെയിമുകളിൽ ആയുഷ് ശരിക്കും വരിഞ്ഞുമുറുക്കിയിരുന്നു. ചൗ ടിയെൻ ചെന്നും ഷി ഇ ക്വിയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാവിനെയാണ് ഇന്ന് നടക്കുന്ന ഫൈനലിൽ ആയുഷ് നേരിടേണ്ടത്.
വിസ്മയകരമായിരുന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആയുഷിന്റെ യാത്ര.ആദ്യ റൗണ്ടിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് വരവറിയിച്ചത്..21-13,21-16 എന്ന സ്കോറിനായിരുന്നു ജയം. പ്രീ ക്വാർട്ടറിൽ ചൈനയുടെ ചി യു ജെന്നിനെ 21-16,21-12നാണ് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ സൂപ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെയാണ് ആയുഷ് മറികടന്നത്. സ്കോർ : 23-21,21-17.
ജയിച്ചാൽ ചരിത്രം
ദിനേഷ് ഖന്നയാണ് ഇതുവരെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സ്വർണം നേടിയ ഏക ഇന്ത്യൻ താരം. 1965ലായിരുന്നു ഖന്നയുടെ ചരിത്ര നേട്ടം.ഇന്ന് ജയിച്ചാൽ ആയുഷിന് ചരിത്രത്തിൽ ഖന്നയ്ക്കൊപ്പം ഇടം പിടിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |