പുതുക്കാട്: മണ്ഡലം പുനർനിർണയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലെല്ലാം ജയിച്ചുകയറിയത് ഇടതുപക്ഷം. 2011ലും 2016ലും പ്രൊഫ.സി.രവീന്ദ്രനാഥ്, 2021ൽ കെ.കെ.രാമചന്ദ്രൻ. പോളിംഗ് കഴിയുമ്പോൾ ഇക്കുറിയും നേടുമെന്ന ഉറപ്പിലാണ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ. പക്ഷേ പുതുക്കാടിനെ ഒപ്പം കൂട്ടാനാണ് നാട്ടുകാരനായ സ്ഥാനാർത്ഥി കെ.എം.ബാബുരാജിനെ ഇറക്കി യു.ഡി.എഫ് മത്സരം കടുപ്പിച്ചത്. ഈ നിയമസഭയിൽ താൻ കൈപൊക്കുമെന്ന് ബാബുരാജ് പറയുന്നു. 22 ശതമാനമാക്കി വോട്ട് ഉയർത്തിയ നാട്ടുകാരൻ കൂടിയായ എ.നാഗേഷാണ് ഇക്കുറിയും എൻ.ഡി.എ സ്ഥാനാർത്ഥി. നൂറ് ശതമാനം വിജയം ഉറപ്പെന്നാണ് നാഗേഷിന്റെ വിലയിരുത്തൽ. മൂവരും കേരള കൗമുദിയോട് വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നു.
ഇക്കുറിയും നേടും : രാമചന്ദ്രൻ
'എൽ.ഡി.എഫ് സർക്കാരിന്റെയും എം.എൽ.എയുടെയും പ്രവർത്തനം വിലയിരുത്തുമ്പോൾ ഇക്കുറിയുമുണ്ടാകും മികച്ച വിജയം.' ഭരണവിരുദ്ധ വികാരം എന്ന പ്രതിപക്ഷ പ്രതീക്ഷയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് കെ.കെ.രാമചന്ദ്രന്റെ കമന്റ്. 'പുതുക്കാട് ഒരു ഇടതുമണ്ഡലമാണ്, എൽ.ഡി.എഫിനാണ് മുൻതൂക്കം.' തികഞ്ഞ വിജയപ്രതീക്ഷയിലാണ് അദ്ദേഹം.
'തിരഞ്ഞെടുപ്പിന് ശേഷം ശനിയാഴ്ച ചുമട്ടുതൊഴിലാളി മരിച്ചിടത്തായിരുന്നു. ഏഴോളം പരിപാടികളുണ്ടായിരുന്നു.' ജനപ്രതിനിധിയുടെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകൾ തിരഞ്ഞെടുപ്പിന് ശേഷവും തുടരുകയാണ് രാമചന്ദ്രൻ.
പുതുക്കാട് കൈപൊക്കും : ബാബുരാജ്
'യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഒപ്പം കൈ പൊക്കാൻ പുതുക്കാടുണ്ടാകും.' ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.ബാബുരാജ്. 'കഴിഞ്ഞ തിരഞ്ഞെടുപ്പിലെല്ലാം മത്സരിച്ചത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരായിരുന്നു. യു.ഡി.എഫിൽ നിന്നും പുറത്തുപോയ വോട്ടുകളെല്ലാം എൻബ്ലോക്കായി തിരികെവന്നു. സർക്കാർ വിരുദ്ധ വികാരവും ശക്തമാണ്. മാറ്റം എന്നത് വോട്ടർമാരുടെ മനസിലുണ്ട്.' ബാബുരാജ് പറയുന്നു.
ഒരു മാസത്തെ പ്രചാരണം തളർത്തിയില്ലെങ്കിലും തിങ്കളാഴ്ചയോടെ ആയുർവേദ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് കെ.എം.ബാബുരാജ്.
നൂറുശതമാനം വിജയം : എ.നാഗേഷ്
'ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും താമരയ്ക്ക് അധികം വോട്ട് വീണ മണ്ഡലം, അതാണ് അത്മവിശ്വാസം, നൂറുശതമാനം വിജയം.' എൻ.ഡി.എ സ്ഥാനാർത്ഥി എ.നാഗേഷിന്റെ പ്രവചനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പലയിടത്തും ബി.ജെ.പി പിറകോട്ട് പോയപ്പോൾ തൃശൂരിനും ഇരിങ്ങാലക്കുടയ്ക്കും ഒപ്പം വോട്ടുവിഹിതം കുറയാതെ നിന്നത് പുതുക്കാടാണെന്നതാണ് ആത്മവിശ്വാസം പകരുന്നത്. 'വികസന വിരുദ്ധത എൽ.ഡി.എഫിന് പണിയാകും. കോൺഗ്രസിനെ ആർക്കും വിശ്വാസമില്ല.' തുണയാകുക ഈ ഘടകങ്ങളെന്ന് നാഗേഷ്.
പാർട്ടി പ്രവർത്തനത്തിലേക്ക്
തിരഞ്ഞെടുപ്പിന് ശേഷവും വിശ്രമത്തിനൊന്നും പോകാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ് എ.നാഗേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |