തൊടുപുഴ: അവധിക്കാലം വെറുതെ കളിച്ചു കളയാൻ മാത്രമുള്ളതല്ല. സംഗീതം പഠിക്കാം, പുതിയ വിനോദങ്ങളറിയാം, നീന്തൽ പരിശീലനം നേടാം... അങ്ങനെയെത്ര രസകരമായ വിനോദങ്ങൾക്കുള്ള അവസരം കൂടിയാണിത്. വിനോദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പലപ്പോഴും വലിയ നഷ്ടമാകും വരുത്തുക. പുഴയിൽ നീന്താനും ട്രക്കിംഗിന് പോകാനും മലകയറാനും വെമ്പൽ കൊള്ളുകയാണ് പലരും. കളികളും യാത്രകളും റീൽസ് എടുക്കലുമായി തിളയ്ക്കുന്ന ബാലകൗമാരങ്ങൾ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. അവധിക്കാലം മനോഹരമാകണമെങ്കിൽ അപകടങ്ങൾ ഒഴിയണം. കുട്ടികളുടെ മേൽ എപ്പോഴും മുതിർന്നവരുടെ കണ്ണുണ്ടാകണം, പ്രത്യേകിച്ച് ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ. ലഹരി ഉപയോഗിക്കാതിരിക്കാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
വെള്ളത്തിൽ കളി വേണ്ട
അവധിക്കാലത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നത് കുട്ടികളുടെ പ്രധാന വിനോദമാണ്. കൂട്ടമായി മണിക്കൂറുകൾ വെള്ളത്തിൽ ചെലവിടുന്ന കുട്ടികൾ അപകടത്തിലാകാറുണ്ട്. മുൻപരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇത്തരത്തിൽ പത്ത് കേസുകളെങ്കിലും അവധിക്കാലത്ത് റിപ്പോർട്ട് ചെയ്യാറുണ്ട്. വെള്ളത്തിലെ വൈദ്യുതി ഉപയോഗിച്ചുള്ള മീൻപിടിത്തവും വലിയ കെണിയാണ്. ഷോക്കേറ്റ് അപകടം സംഭവിക്കാം. പാറമടകളിലെ വെള്ളക്കെട്ടുകളാണ് മറ്റൊരു അപകടകേന്ദ്രം. ആഴം അറിയാതെ എടുത്ത് ചാടുന്ന കുട്ടികൾ കയത്തിൽ അകപ്പെടാം. ശക്തമായ ഒഴുക്കുള്ള കനാലുകളിലും ജീവൻ നഷ്ടമായേക്കാം.
റീൽസിൽ മയങ്ങരുത്
സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമാകാൻ റീൽസെടുക്കുന്ന നിരവധി പേരുണ്ട്. ഇതിൽ കുറച്ച് പേർക്ക് അതിസാഹസികതയാണ് താത്പര്യം. മുൻകരുതലുകൾ ഒന്നുമില്ലാതെ കാട്ടുന്ന സാഹസികത പലപ്പോഴും ജീവനും അപകടത്തിലാക്കും.
സൂക്ഷിച്ചുവേണം ട്രക്കിംഗ്
ട്രക്കിംഗിനായി കാടും മലയും കയറുന്നവർ കാലാവസ്ഥ കൂടി കണക്കിലെടുക്കണം. പോകുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടോയെന്നു കൂടി അന്വേഷിക്കണം. ആനയും കടുവയും കാട്ടുപന്നിയും പുലിയുമെല്ലാം ജില്ലയിലെ മലയോരങ്ങളിൽ ഭീതി പരത്തുന്നുണ്ട്.
വൈദ്യുതിയിൽ തൊടരുത്
മൊബൈൽ ഫോണിൽ അധികസമയവും ചെലവിടുന്നവരാണ് കുട്ടികളിലേറെയും. ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകാം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രതക്കുറവ് ഉണ്ടാകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |