
കോന്നി : ചൂട് കടുത്തതോടെ കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനകൾക്ക് പ്രത്യേക പരിചരണം ഒരുക്കി വനംവന്യജീവി വകുപ്പ്. അരമണിക്കൂർ നീളുന്ന ഷവർ ബാത്ത് ആണ് ഏറെ ശ്രദ്ധേയം. ആനത്താവളത്തിനു സമീപം ക്രമീകരിച്ച ഷവറിംഗ് സിസ്റ്റത്തിൽ നിന്ന് ആനകളുടെ ശരീരത്തിലേക്ക് വെള്ളം സ്പ്രെ ചെയ്യുകയാണ്. ഇതിനായി
10,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും വലിയ പൈപ്പുലൈനും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകിട്ടുമുള്ള കുളിയും മുടങ്ങാതെയുണ്ട്. ഇതിനുപുറമേ ആനകളുടെ ശരീരം തണുപ്പിക്കാൻ ആനത്തറിയിൽ ഹോസ് ഉപയോഗിച്ച് വെള്ളം ഒഴിച്ചുകൊടുക്കുന്നുമുണ്ട്. ആനത്തറിക്ക് മുന്നിൽ ടാങ്കിൽ വെള്ളം നിറച്ച് വയ്ക്കുക്കുന്നത് കുടിക്കുന്നതിനും ആനകൾ സ്വയം ശരീരം നനയ്ക്കുന്നതിനും ഉപകരിക്കുന്നു. ആനത്തറി കോൺക്രീറ്റ് ആയതിനാൽ ചൂട് ഏറെയാണ്. ഈസമയം ആനകളെ തണലിലേക്ക് മാറ്റിക്കെട്ടും.
ആഹാരത്തിലും തണുപ്പ്
ചൂട് വർദ്ധിച്ചതിനെ തുടർന്ന് ശരീരം തണുപ്പിക്കാനായി തണ്ണിമത്തൻ, വെള്ളരിക്ക, വാഴപിണ്ടി, കൈതച്ചക്ക, ക്യാരറ്റ്, പഴ വർഗങ്ങൾ എന്നിവ ആനകൾക്ക് നൽകുന്നു . കൊല്ലം സി സി എഫ്, കോന്നി ഡി എഫ് ഒ , കോന്നി റേഞ്ച് ഓഫീസർ, ആനത്താവളത്തിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വെറ്റിനറി ഡോക്ടർ എന്നിവരടങ്ങുന്ന എലിഫന്റ് മാനേജിംഗ് കമ്മിറ്റിയാണ് ആനകളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.
4 ആനകൾ
ആനത്താവളത്തിന്റെ പ്രധാന ആകർഷണകേന്ദ്രമായിരുന്ന കോന്നി കൊച്ചയ്യപ്പൻ അടുത്തിടെ ചരിഞ്ഞതോടെ ആനത്താവളത്തിൽ അവശേഷിച്ചിരുന്ന ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി (41), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ നാല് ആനകളാണ് ആനത്താവളത്തിലുള്ളത്.
അരമണിക്കൂർ ഷവർബാത്ത് ചെയ്യുന്നതോടെ ആനയുടെ ശരീര ഊഷ്മാവ്
നിയന്ത്രണ വിധേയമാകുന്നുണ്ട്.
ശശീന്ദ്രകുമാർ
(ഫോറസ്റ്റ് റേഞ്ച് ഓഫീസർ കോന്നി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |