
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ പഞ്ചായത്ത് ജനപ്രതിനിധികൾ പറവൂർ വാട്ടർ അതോറിട്ടി ഓഫീസിൽ സമരം നടത്തി. മാല്യങ്കര, കൊട്ടുവള്ളിക്കാട്, കുഞ്ഞിത്തൈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട് 13 ദിവസമാകുന്നു. ജനങ്ങൾ വലഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി മുഴുവൻ ജനപ്രതിനിധികളും സമരത്തിനെത്തിയത്. വടക്കേക്കര പഞ്ചായത്തിന് 6.917എം.എൽ.ഡിയും ചിറ്റാറ്റുകര പഞ്ചായത്തിന് 3.777 എം.എൽ.ഡി വെള്ളവുമാണ് പ്രതിദിനം ലഭിക്കേണ്ടത്. ഈ അളവിൽ പമ്പിംഗ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.
ചൊവ്വര ജല ശുദ്ധീകരണശാലയിൽ നിന്ന് 10 പഞ്ചായത്തുകൾക്കും ഒരു നഗരസഭയ്ക്കുമായി 60 എം.എൽ.ഡി വെള്ളമാണ് നൽകുന്നത്. എന്നാൽ, അഞ്ച് പഞ്ചായത്തുകൾക്കായി 15 എം.എൽ.ഡി വെള്ളം നൽകുന്ന മുപ്പത്തടം ജല ശുദ്ധീകരണ ശാലയിൽ ഭൂമിക്കടിയിലൂടെയാണ് വൈദ്യുതി ലൈൻ വലിച്ചിരിക്കുന്നത്. കാറ്റും മഴയും മൂലം വൈദ്യുതി തടസമുണ്ടായാൽ ചൊവ്വരയിൽ നിന്ന് പറവൂരിലേക്കുള്ള പമ്പിംഗ് നിലയ്ക്കും. ഇതും വടക്കേക്കരയിലെ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നുണ്ട്. പ്രതിദിനം നൽകേണ്ട അളവിലുള്ള വെള്ളം വടക്കേക്കരയ്ക്ക് പമ്പിംഗ് നടത്തുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ, ജനപ്രതിനിധികളായ ടി.കെ. ബാബു, എം.ഡി. മധുലാൽ, വി.ഡി. ദീപുലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |