
നെയ്യാറ്റിൻകര: താലൂക്കിലെ നാശോന്മുഖമായ ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടിയില്ല. ടൗൺ പ്രദേശത്ത് മാത്രം നിരവധി ഊറ്റുറവകളും ചെറുതോടുകളുമാണ് കാലോചിതമായ സംരക്ഷണമില്ലാതെ നശിക്കുന്നത്. മഴയെ മാത്രം ആശ്രയിച്ചു കഴിയുന്ന കൃഷിക്കാർക്ക് ഇതുകാരണം വേനലിൽ ജലലഭ്യത ഇല്ലാതാകുന്നു.
ടൗൺ നിവാസികൾക്ക് കാർഷികാവശ്യത്തിന് ഏറെ ഉപകാരപ്രദമായിരുന്ന നെയ്യാറ്റിൻകരയിലെ മരുത്തൂർ തോട് പ്ളാസ്ടിക് മാലിന്യങ്ങൾ കൊണ്ടിട്ടും കാടും പടർപ്പും കയറിയും നശിക്കുകയാണ്. കാട്ടാക്കട താലൂക്കിൽ നിന്നും ഒഴുകിയെത്തുന്ന മരുത്തൂർ തോടിലെ ജലം യാതൊരു ഉപയോഗവുമില്ലാതെ പൂവാർ പൊഴിക്കരയിലെത്തി കടലിലേക്ക് ഒഴുകി പോകുകയാണ്.
മഴക്കാല പൂർവ്വശുചീകരണത്തിന് നഗരസഭയിൽ 42.5ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഈ തോടും പ്രദേശവും ശുചീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ജലസംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ കേന്ദ്ര പദ്ധതിയായി ഉണ്ടെങ്കിലും അവ ഗ്രാമീണ തലത്തിൽ എത്തിക്കുന്നതിന് നഗരസഭ യാതൊരു നീക്കവും നടത്തിയിട്ടില്ല.
നടപ്പാക്കിയാൽ മരുത്തൂർ തോട് ഉൾപ്പെടെ നെയ്യാറ്റിൻകര ടൗൺ പ്രദേശത്തുള്ള മുഴുവൻ ജലസ്രോതസുകളും സംരക്ഷിക്കാനാകും.
നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലുള്ള പൊതുചന്തയിലെ മാലിന്യം ഒഴുകിയെത്തുന്നത് മരുത്തൂർ തോട്ടിലേക്കാണ്. തോട് അടിയന്തരമായി കരിങ്കൽ ഭിത്തി നിർമ്മിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |