കൊല്ലം: കുടുംബശ്രീ ജില്ലാമിഷൻ 74 സി.ഡി.എസുകളിലായി നടത്തിയ വിഷുക്കച്ചവടത്തിൽ 47.4 ലക്ഷം രൂപയുടെ വില്പന. സംസ്ഥാന തലത്തിൽ ജില്ല ആറാം സ്ഥാനം സ്വന്തമാക്കി.
ഇത്തവണ ജില്ലാതല വിഷു വിപണിയിൽ സംരംഭകരുടെ ഉത്പന്നങ്ങളായ ധാന്യങ്ങൾ, മില്ലെറ്റുകൾ, കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ, കറിമസാല, വെളിച്ചെണ്ണ, വിവിധയിനം അച്ചാറുകൾ, പപ്പടം, പായസമിക്‌സ്, പലഹാരങ്ങൾ ഉപ്പേരികൾ, കണി ഒരുക്കുന്നതിന് ആവശ്യമായ ഇനങ്ങൾ, മൺചട്ടി, ചിരട്ടത്തവി, തേൻ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും സജീവമായിരുന്നു. വിഷുവിന്റെ തലേദിവസം 100, 150, 200 രൂപ വിലയിൽ റെഡിമെയ്ഡ് കണി കിറ്റുകൾ ലഭിച്ചത് പൊതു ജനങ്ങൾക്ക് ആശ്വാാസമായി. ആകെ 1,062 സംരംഭകരുടെ ഉത്പന്നങ്ങൾ വിപണന മേളയിൽ എത്തി.
ജില്ലയിൽ കഴിഞ്ഞ 10 മുതൽ വിപണനമേള ആരംഭിച്ചിരുന്നു. മേളകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന മിഷനിൽ നിന്നാണ് സാമ്പത്തികം നൽകിയത്. ഗ്രാമ സി.ഡി.എസുകളിൽ മേളകൾ നടത്തുന്നതിന് 7,500 രൂപയും നഗര സി.ഡി.എസുകളിൽ 12,000 രൂപയും ആണ് അനുവദിച്ചിരുന്നത്. ഗ്രാമ, നഗര സി.ഡി.എസുകളിൽ സംഘടിപ്പിക്കുന്ന ഇത്തരം മേളകളുടെ കാലാവധി കുറഞ്ഞത് മൂന്ന് ദിവസമായിരുന്നു.
ആകെ വിറ്രുവരവ്: 47,41,784
പങ്കെടുത്ത ഗ്രാമ സി.ഡി.എസ്: 68
നഗര സി.ഡി.എസ് :6
കുടുംബശ്രീ സംരംഭകർക്ക് വരുമാനം നേടാൻ സഹായിക്കുന്നതാണ് ഓരോ മേളകളും. പാചക വാതകത്തിന്റെ ദൗർലഭ്യം ചെറിയ രീതിയിൽ പായസ സംരംഭകരെ ഈ വിഷു വിപണിയിൽ ബാധിച്ചിട്ടുണ്ടായിരുന്നു.- കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |